പൊന്നാനിക്ക് ഇരട്ടിമധുരം : ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ മറ്റൊരു കളിക്കളം കൂടി
1582642
Sunday, August 10, 2025 5:45 AM IST
പൊന്നാനി: പൊന്നാനിയുടെ കായിക വികസനത്തിന് പൊൻതൂവൽ ചാർത്തുന്ന അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സ് ആൻഡ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. കായിക പ്രേമികൾക്ക് ഇരട്ടിമധുരം പകർന്ന് മറ്റൊരു കളിക്കളം കൂടി നിർമിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
പി. നന്ദകുമാർ എംഎൽഎയുടെയും മുൻസിപ്പൽ ചെയർമാന്റെയും ആവശ്യപ്രകാരം നഗരസഭയുടെ കീഴിൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് കുട്ടികൾക്കായി കളിക്കളത്തിന് കണ്ടെത്തിയിരിക്കുന്നത്. ഒന്നാം ഘട്ടം എന്ന നിലയിൽ ഒരു കോടി രൂപ ചെലവിൽ ആറുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
നിളയോര പാതയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റണ്‍, വോളിബോൾ, കബഡി എന്നിവയ്ക്കുള്ള പരിശീലനവും ഒൗട്ട്ഡോറിൽ ഫുട്ബോൾ, ക്രിക്കറ്റ് പരിശീലനവും നടത്താം. നീന്തൽ പരിശീലനത്തിനായി സ്വിമ്മിംഗ് പൂൾ നിർമിക്കും.
1400 കോടി രൂപ വിവിധ ഫണ്ടുകൾ വകയിരുത്തി കേരളത്തിലുടനീളം സ്റ്റേഡിയങ്ങൾ സർക്കാർ നിർമിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമിച്ചു. 356 സ്റ്റേഡിയങ്ങൾ ഒന്‍പത് വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനായി. കൂടാതെ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം എന്ന കായിക വകുപ്പിന്റെ പദ്ധതിയിൽ 120 കളിക്കളങ്ങൾ പൂർണതയിലേക്ക് വരികയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ കേരളത്തിൽ കായിക സൗകര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായി കേരളമാണ് സ്പോർട്സ് ഇക്കോണമിയും കായിക നയവും നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കിഫ്ബി സഹായത്തോടെ 17 കോടി രൂപ ചെലവിലാണ് അക്വാട്ടിക് സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണം. ട്രാക്ക് വയനാട് എന്ന കന്പനിക്കാണ് നിർമാണ ചുമതല. ഈശ്വരമംഗലത്തെ നിള തീരത്തുള്ള നഗരസഭയുടെ മിനി സ്റ്റേഡിയത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കബഡി കോർട്ട്, അക്വാട്ടിക് നീന്തൽകുളം, വോളിബോൾ, ബാഡ്മിന്റണ്‍, ഷട്ടിൽ കോർട്ട്, ഓപ്പണ്‍ ജിം, റോളർ സ്കേറ്റിംഗ് ട്രാക്ക്, ചിൽഡ്രൻ സ്പോർട്സ് പാർക്ക്, എന്നിവയെ കൂടാതെ വിശാലമായ പാർക്കിംഗ് സൗകര്യവും കോംപ്ലക്സിൽ ഒരുക്കുന്നുണ്ട്. 18 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം. അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഉൗപ്പാല, വാർഡ് കൗണ്‍സിലർ കെ.വി. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സ്വാഗതവും വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.