‘നിലന്പൂർ ജില്ലാ ആശുപത്രിയിലേക്ക് വാഹനം പരിഗണിക്കും’
1594073
Tuesday, September 23, 2025 7:19 AM IST
മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തിൽ എംപി ഫണ്ട്- കേന്ദ്ര പദ്ധതികളുടെ അവലോകനം പ്രിയങ്ക ഗാന്ധി എംപിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്നു. എംപിയുടെ പ്രാദേശിക വികസന പദ്ധതികളുടെയും (എംപി ലാഡ്സ്) എൻഎച്ച്എമ്മിന്റെ കീഴിലെ വിവിധ ആരോഗ്യ പദ്ധതികൾ, പിഎംജിഎസ്വൈ വിവിധ സിഎസ്എസ് പദ്ധതികൾ തുടങ്ങിയവയുടെ അവലോകനമാണ് നടന്നത്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി രാഹുൽഗാന്ധി എംപിയായിരുന്ന കാലയളവിലെ അനുമതി ലഭിച്ച 53 പദ്ധതികളിൽ 45 വികസന പദ്ധതികളാണ് പൂർത്തിയായത്. എട്ട് പദ്ധതികൾ പുരോഗമിക്കുന്നു. പ്രിയങ്കഗാന്ധി എംപി ആയതിനു ശേഷം ശിപാർശ ചെയ്ത 27 പദ്ധതികളിൽ ഏഴ് പദ്ധതികളാണ് പുരോഗമിക്കുന്നത്. ബാക്കി നടപടികൾ പൂർത്തിയായി വരികയാണ്.
തുവൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ നിർമാണം 2025 ഡിസംബർ 31 ന് പൂർത്തിയാകും. വികസന പദ്ധതികളിൽ ഇതുവരെ എസ്റ്റിമേറ്റ് സമർപ്പിക്കാത്തതും പുരോഗമിക്കുന്നതുമായവ വേഗമാക്കാൻ എംപി നിർദേശം നൽകി.
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ മണ്ഡലത്തിലെ വിവിധ പദ്ധതികളും അവലോകനം ചെയ്തു. നിലന്പൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് രക്തം ശേഖരിച്ച് കൃത്യമായ താപ ക്രമീകരണത്തോടെ നിലന്പൂർ രക്തബാങ്കിൽ എത്തിക്കുന്നതിനായുള്ള ബ്ലഡ് ട്രാൻസ്പോർട്ടേഷൻ വാൻ, ആരോഗ്യവകുപ്പിന്റെ മലപ്പുറം ജില്ലാ വാക്സിൻ സ്റ്റോറിൽ നിന്ന് വയനാട് ലോക്സഭാ മണ്ഡലത്തിനു കീഴിലെ ദുർഘട ആദിവാസി മേഖലകളിലേക്ക് രോഗപ്രതിരോധ കുത്തിവയ്പിനുള്ള വാക്സിൻ ട്രാൻസ്പോർട്ടേഷൻ വാൻ, നിലന്പൂർ ജില്ലാ ആശുപത്രിയിലെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന് പുതിയ ഫോർ വീൽ-ഡ്രൈവ് ജീപ്പ് എന്നീ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് എംപി പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ ജില്ലയിൽ പിഎംജിഎസ്വൈ പദ്ധതി പ്രകാരം 78.08 കിലോമീറ്റർ നീളത്തിൽ 17 റോഡ് വികസന പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. എടക്കര- മൂത്തേടം പഞ്ചായത്തുകളെ യോജിപ്പിക്കുന്ന മുപ്പിനി പാലത്തിന്റെ പുനർനിർമാണവും ഇവയിൽ ഉൾപ്പെടും.
ഇതു കൂടാതെ എംപി നൽകിയ 55 റോഡ് വികസന പദ്ധതികൾ സംസ്ഥാന തല സമിതിയുടെ പരിഗണനക്കായി അയച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ആര്യാടൻ ഷൗക്കത്ത്, എ.പി. അനിൽകുമാർ, പി.കെ.ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, എഡിഎം എൻ.എം മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി.ജോസഫ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
‘നിലന്പൂരിലെ ആദിവാസികളുമായി ആശയവിനിമയം ശക്തിപ്പെടുത്തണം’
മലപ്പുറം: നിലന്പൂർ വനമേഖലയിലെ ചോലനായ്ക്കർ ഉൾപ്പെടെ ആദിവാസി വിഭാഗത്തിന് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായങ്ങൾ എത്തിക്കുന്നതിന് അവരുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണമെന്ന് പ്രിയങ്കഗാന്ധി എംപി. മലപ്പുറം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ നിർദേശിച്ചു.
പട്ടികവർഗ വിഭാഗത്തിന് ആവശ്യമുള്ളതാണോയെന്ന് പരിഗണിക്കാതെയാണ് പലപ്പോഴും ഭക്ഷ്യധാന്യങ്ങളുടെയും മറ്റും വിതരണം നടത്തുന്നതെന്നും താമസ സൗകര്യങ്ങൾ ഒരുക്കുന്നതെന്നും ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായങ്ങൾ എത്തിക്കുന്പോഴേ അവ ഫലപ്രദമാവുകയുള്ളൂ എന്നും അവർ പറഞ്ഞു. ഇതിനായി കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർ അവരുമായി ആശയ വിനിമയം നടത്തണം. വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികൾ വേഗമാക്കണമെന്നും തുടർന്ന് നടക്കുന്ന അവലോകനയോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നും എംപി പറഞ്ഞു.