പ്രതിഷേധം ശക്തം : മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജനവാസമേഖലയിൽ പെട്രോൾ പമ്പ്
1596750
Saturday, October 4, 2025 4:50 AM IST
കൊയിലാണ്ടി: ചേമഞ്ചേരി തിരുവങ്ങൂരിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ജനവാസമേഖലയിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ നടത്തുന്ന നീക്കത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. തിരുവങ്ങൂർ അണ്ടി കമ്പനിക്കും കുനിയിൽ കടവ് പാലത്തിനും ഇടയിലാണ് മൂന്ന് പെട്രോൾ പമ്പുകൾ സ്ഥാപിക്കാൻ നീക്കം നടക്കുന്നത്.
ചേമഞ്ചേരി പഞ്ചായത്തിലെ 8, 9, 10 വാർഡുകളിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ രണ്ടു പമ്പും റിലയൻസ് കമ്പനിയുടെ മറ്റൊരു പമ്പിനും പരിസരവാസികളുടെ എതിർപ്പുകൾ മറികടന്ന് അധികൃതർ അനുമതി നൽകിയിരിക്കുന്നത്. നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെയും സെൻട്രൽ പൊലുഷൻ കൺട്രോൾ ബോർഡിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾ മറികടന്നാണ് പെട്രോൾ പമ്പുകൾ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്.
50 മീറ്റർ ദൂരപരിധിക്കുള്ളിൽ സ്കൂളുകളോ ആശുപത്രികളോ പാർപ്പിടങ്ങളോ ഉണ്ടെങ്കിൽ പെട്രോൾ പമ്പ് സ്ഥാപിക്കാൻ പാടില്ലാത്തതാണ്. ജനവാസ കേന്ദ്രം ആണെന്ന് അറിഞ്ഞിട്ടും ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി പെട്രോൾ പമ്പ് സ്ഥാപിക്കുന്നതിന് അനുകൂലമായ റിപ്പോർട്ടാണ് എഡിഎമ്മിന് നൽകിയത്. ചേമഞ്ചേരി പഞ്ചായത്തിലെ എല്ലാ പ്രദേശവും ഡെസിഗ്നേറ്റഡ് റസിഡൻഷ്യൽ ഏരിയ ആണെന്നിരിക്കെ പൊലുഷൻ കൺട്രോൾ ബോർഡിന്റെ ഉത്തരവ് മറികടന്നാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ അനുമതി നൽകിയത്.
ഭൂമിക്കടിയിൽ പെട്രോൾ ടാങ്ക് സ്ഥാപിക്കേണ്ടത് ശക്തമായ കോൺക്രീറ്റ് ഭിത്തികളോട് കൂടിയ കുഴികളിലാണ്. എന്നാൽ തിരുവങ്ങൂർ അണ്ടി കമ്പനിക്ക് സമീപം പെട്രോൾ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത് ഇഷ്ടിക കൊണ്ടു നിർമ്മിച്ച കുഴിയിലാണ്. പത്താം വാർഡിൽ നിർമിക്കുന്ന പെട്രോൾ പമ്പിന്റെ വടക്കുഭാഗത്ത് താമസിക്കുന്ന ടി.പി. രാഘവന്റെ വീട്ടിൽ നിന്നും, സമീപത്തെ തൈവളപ്പിൽ നഫീസ പൂക്കണ്ടിയിൽ നജൽ എന്നിവരുടെ വീട്ടിൽ നിന്നും 15 മീറ്ററിൽ താഴെയാണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ അനുമതി.
15 മീറ്ററിനുള്ളിൽ നാലു വീടുകളും 30 മീറ്ററിനുള്ളിൽ 10 വീടുകളും 50 മീറ്ററിനുള്ളിൽ 25 വീടുകളും ഇവിടെയുണ്ട്. ഈ വീട്ടുകാർ എല്ലാവരും അവരുടെ വീട്ടുപറമ്പിലെ കിണറുകളിൽ നിന്നാണ് കുടിവെള്ളം ഉപയോഗിക്കുന്നത്. പെട്രോൾ പമ്പ് വന്നാൽ കിണറുകളിലെ വെള്ളം മലിനമാകുമെന്ന ആശങ്ക ഇവർക്കുണ്ട്.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് പ്രകരം 30 മീറ്ററിനുള്ളിൽ വീടുണ്ടെന്നും വ്യക്തമായി രേഖപ്പെടുതിയിട്ടുണ്ട്. പെട്രോൾ പമ്പ് അനുവദിക്കുന്നതിന് 30 മീറ്റർ ദൂരപരിധി കർശനമായി പാലിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ പ്രസ്തുത നിർദ്ദേശം ലംഘിച്ചു കൊണ്ടാണ് ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്.
100 മീറ്ററിനുള്ളിലാണ് കോട്ടക്കൽ ക്ഷേത്രപാലൻ കോട്ട ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഉത്സവത്തിന് വെടിക്കെട്ട് ഉണ്ടാവും. പെട്രോൾ പമ്പ് സ്ഥാപിച്ചാൽ വെടിക്കെട്ട് ഒഴിവാക്കേണ്ടി വരും. ഒമ്പതാം വാർഡിലാണ് റിലയൻസ് കമ്പനിയുടെ മറ്റൊരു പെട്രോൾ പമ്പിനും അനുമതി നൽകിയിരിക്കുന്നത്. ഇതിനു സമീപവും വീടുകളും പഞ്ചായത്തിന്റെ പകൽവീടും തെരു ഗണപതി ക്ഷേത്രവും ഉണ്ട്. ഡിസിഗ്നേറ്റഡ് റസിഡൻഷ്യൽ ഏരിയ അല്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അധികാരികൾ പെട്രോൾ പമ്പിന് അനുമതി നൽകുന്നത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ജനവാസ മേഖല അല്ലെന്ന് ഉദ്യോഗസ്ഥർ വിധിക്കുന്നത് തെറ്റായ നടപടിയാണ്. ഗ്രീൻ ടൂണലിന്റെയും പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകളുടെ ലംഘനമാണ് ഇവിടെ നടക്കുന്നത്.
കുനിയിൽ കടവ് ഭാഗത്തെ വീട്ടുകാർ ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പ് മറികടന്ന് പെട്രോൾ പമ്പുകൾ സ്ഥാപിക്കാൻ വൻമാഫിയ തന്നെ ശ്രമിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.