കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി പ്രശ്നത്തിൽ വഴിത്തിരിവ്
1596295
Wednesday, October 1, 2025 8:30 AM IST
കൽപ്പറ്റ: നിക്ഷിപ്ത വനഭൂമിയെന്നു ചിത്രീകരിച്ച് 1976ൽ വനം വകുപ്പ് വടക്കേ വയനാട്ടിലെ കാഞ്ഞിരങ്ങാട് വില്ലേജിൽ പിടിച്ചെടുത്ത 12 ഏക്കർ ഭൂമി തിരികെ കിട്ടുന്നതിന് കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന പോരാട്ടത്തിൽ വഴിത്തിരിവ്. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഈയിടെ ലാൻഡ് റവന്യു കമ്മീഷണർ മുഖേന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച പുതുക്കിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ഏറെ അകലെയല്ല എന്ന സൂചനയാണ് നൽകുന്നത്.
കുട്ടനാടൻ കാർഡമം കന്പനിയിൽനിന്നു കാഞ്ഞിരത്തിനാൽ കുടുംബം 1967ൽ വിലയ്ക്കു വാങ്ങിയ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്തത്. ഇത് വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾ കളക്ടറേറ്റ് പടിക്കൽ 2015 ഓഗസ്റ്റ് 15 മുതൽ സത്യഗ്രഹം നടത്തിവരികയാണ്.
കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നന്പർ 238ൽ വിവിധ സബ്ഡിവിഷനുകളിൽ നോട്ടിഫിക്കേഷൻ പ്രകാരം ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയും കൃഷിസ്ഥലവും ഉൾപ്പെടുന്നുണ്ടെന്നും എന്നാൽ വെസ്റ്റഡ് ഫോറസ്റ്റ് നോട്ടിഫിക്കേഷൻ നന്പർ വനം വകുപ്പിൽനിന്നു ലഭ്യമാക്കേണ്ടതുണ്ടെന്നും പുതുക്കിയ റിപ്പോർട്ടിൽ പറയുന്നു. കാഞ്ഞിരത്തിനാൽ കുടുംബത്തിൽനിന്നു പിടിച്ചെടുത്ത 12 ഏക്കർ സ്ഥലവും തൊട്ടടുത്ത് വെസ്റ്റഡ് ഫോറസ്റ്റും തമ്മിൽ രണ്ട് കിലോമീറ്റർ ദൂരവ്യത്യാസമുണ്ടെന്ന് കളക്ടർ നേരത്തേ അയച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പുതുക്കിയ റിപ്പോർട്ടിൽ ഇക്കാര്യം ആവർത്തിക്കുന്നുണ്ട്.
കാഞ്ഞിരത്തിനാൽ കുടുംബം അവകാശവാദം ഉന്നയിക്കുന്നതടക്കം കാഞ്ഞിരങ്ങാട് വില്ലേജിൽ സർവേ നന്പർ 238/1ൽ പലഭാഗങ്ങളിലായി 27.60 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തായി മുൻ കളക്ടർ ഡോ.രേണുരാജ് 2023 നവംബർ 16നും 2024 മെയ് മൂന്നിനും ലാൻഡ് റവന്യൂ കമ്മീഷണർ മുഖേന റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കാഞ്ഞിരത്തിനാൽ കുടുംബം അവരുടേതെന്നു വാദിക്കുന്ന ഭൂമിയുടെ പടിഞ്ഞാറേ അതിര് തോടും മറ്റതിരുകൾ സ്വകാര്യ കൃഷിഭൂമികളുമാണെന്നും 11.25 ഏക്കറാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി നിലവിലെ കളക്ടറുടെ റിപ്പോർട്ട് തേടിയത്. ആദ്യത്തേതിൽ വിട്ടുപോയ കാര്യങ്ങളും ചേർത്താണ് പുതിയ റിപ്പോർട്ട് തയാറാക്കിയത്.
കന്പനിയുടെ പേരിലായിരുന്ന 1741.76 ഏക്കറിൽ കാഞ്ഞിരങ്ങാട് വില്ലേജിലെ സർവേ നന്പർ 238/ലെ 393.23 ഏക്കർ ഭൂമി ഉൾപ്പെടും. ഇതിൽപ്പെട്ടതാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശത്തിലായിരുന്ന 12 ഏക്കർ. 880.6 ഏക്കറാണ് സർവേ നന്പർ 238ന്റെ ഒട്ടളവ്. ഈ ഭൂമിയിൽ വെസ്റ്റഡ് ഫോറസ്റ്റ് നോട്ടിഫിക്കേഷനിൽ പറയുന്ന അതിർത്തിക്കുള്ളിൽ വനം വകുപ്പ് അവകാശപ്പെടുന്ന 27.6 ഏക്കറിൽ വരുന്നതാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശത്തിലായിരുന്ന 12 ഏക്കർ.
വനം വകുപ്പ് നോട്ടിഫിക്കേഷനിൽ പറഞ്ഞ ഭൂമി ഏതാണെന്ന ഡിജിറ്റൽ സർവേയിൽ കണ്ടെത്തേണ്ടതുണ്ട്. കാഞ്ഞിരങ്ങാട് വില്ലേജിൽ ഡിജിറ്റൽ സർവേ നടന്നുവരികയാണ്. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ കൈവശത്തിലുള്ള 12 ഏക്കറിൽ 75 സെന്റ് കൃഷിഭൂമിയാണെന്ന് 1985 ഫെബ്രുവരി 18ന് ഫോറസ്റ്റ് ട്രിബ്യൂണൽ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 75 സെന്റ് ഭൂമി വനം വകുപ്പ് ഒഴിവാക്കിയത്. അതിനാൽ അതിനാൽ നോട്ടിഫിക്കേഷൻ, സ്കെച്ച് എന്നിവ വനം വകുപ്പിൽനിന്നു ലഭ്യമാക്കണമെന്നു പുതുക്കിയ റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. നന്പർ സഹിതം നോട്ടിഫിക്കേഷനും സ്കെച്ചും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെടുകയും വനം വകുപ്പ് അവ ഹാജരാക്കുകയും ചെയ്യുന്നത് കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നത്തിൽ നിർണായകമാകും.
കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളെ നേരിൽ കേൾക്കുകയും 2025 ഏപ്രിൽ 21ന് ഭൂമി സന്ദർശിക്കുകയും ചെയ്ത കളക്ടർ ഡി.ആർ. മേഘശ്രീ മേയ് 28ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഭൂമി പ്രശ്നത്തിൽ അടിയന്തര ജുഡീഷൽ അന്വേഷണം ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ആയിട്ടില്ല.