കോപ്പിയടി പിടിച്ചതിന് പീഡന പരാതി: അധ്യാപകനെ കുറ്റവിമുക്തമാക്കി
1588484
Monday, September 1, 2025 11:16 PM IST
തൊടുപുഴ: കോപ്പിയടി പിടിച്ച വിരോധത്തിന് ലൈംഗിക പീഡനക്കേസിൽ പ്രതിയാക്കിയ അധ്യാപകനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. അഡീഷണൽ ചീഫ് എക്സാമിനർ പ്രഫ.ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി ലൈജു മോൾ ഷെരീഫ് കുറ്റവിമുക്തനാക്കിയത്.
മൂന്നാർ ഗവ. കോളജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ നടന്ന എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്്റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ അഡീഷനൽ ചീഫ് എക്സാമിനറും കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രഫ. ആനന്ദ് പിടികൂടിയിരുന്നു. സംഭവം സർവകലാശാലയിലേക്കു റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്റർ പ്രഫ.അജീഷിനെ ചുമതലപ്പെടുത്തി. എന്നാൽ പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല.
രണ്ടു കേസുകളിൽ അധ്യാപകനെ നേരത്തേ കോടതി വിട്ടയച്ചിരുന്നു. മറ്റു രണ്ടു കേസുകളിൽ മൂന്നു വർഷം തടവിനു ശിക്ഷിച്ചു. ഇതു ചോദ്യം ചെയ്തു സമർപ്പിച്ച അപ്പീലിലാണു തൊടുപുഴ അഡിഷനൽ സെഷൻസ്കോടതിയുടെ വിധി.
ആനന്ദ് വിശ്വനാഥനു വേണ്ടി അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത് സി. ലാൽ എന്നിവർ ഹാജരായി.