വീടുകൾ ക്രമവത്കരിക്കണമെന്ന ചട്ടം പിൻവലിക്കണം: ബിജോ മാണി
1589016
Wednesday, September 3, 2025 11:02 PM IST
കട്ടപ്പന: വീടുകൾ ചട്ടലംഘനമാണെന്നും ക്രമവത്കരിക്കണമെന്നുമുള്ള നിർദേശം മലയോര ജനതയെ രണ്ടാംകിട പൗരൻമാരാക്കുന്നതാണെന്നും ഈ നിർദേശം പിൻവലിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി. അപേക്ഷഫീസും മുദ്രപത്രത്തിന്റെ വിലയുമടച്ച് ക്രമവത്കരിക്കാനാണ് സർക്കാർ പറയുന്നത്. കാർഷിക ആവശ്യത്തിനു പതിച്ചു നൽകിയ ഭൂമിയിൽ റിസോർട്ട് നിർമിക്കുന്നത് പട്ടയ വ്യവസ്ഥകളുടെ ലംഘനമാണെന്ന പിണറായി സർക്കാരിന്റെ നിലപാട് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് നിലവിലുള്ളത്.
റിസോർട്ട് നിർമാണത്തിനു നിരോധന ഉത്തരവ് നൽകിയതിനെതിരെ 2016 ഒക്ടോബറിൽ നൽകിയ ഡബ്ലുപി (സി) ) 32143/2016, 32145/2016 എന്നീ കേസുകളിലാണ് സർക്കാരിനു വേണ്ടി ഹാജരായ സിപിഐ നേതാവായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തന്പാൻ 1964ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയഭൂമി കൃഷിചെയ്യാനും വീട് നിർമിക്കാനും മാത്രമുള്ളതാണെന്ന നിലപാട് സ്വീകരിച്ചത്.
സർക്കാരിന്റെ ഈ വാദം അംഗീകരിച്ചാണ് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിർമാണം പാടില്ലെന്നു കോടതി പറഞ്ഞത്. ഈ കോടതി വിധിയെത്തുടർന്നാണ് ജില്ലയിൽ ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമാണം പാടില്ലെന്ന ഉത്തരവ് 22/8/2019 ൽ ഒന്നാം പിണറായി സർക്കാർ ഇറക്കിയത്. ഇതിനെ തുടർന്നാണ് ജില്ലയിലെ ഭൂ പ്രശ്നങ്ങൾ സങ്കീർണമായത്.
സ്വന്തം സർക്കാരിന്റെ വീഴ്ച മൂലമുണ്ടായ പ്രശ്നങ്ങൾ കോടതി ഉത്തരവിന്റെ പേരിലാക്കി രക്ഷപ്പെടാനാണ് സിപിഎം ജില്ലാ സെക്രട്ടറിയടക്കമുള്ളവർ ശ്രമിക്കുന്നത്. ചട്ടഭേദഗതിയുടെ മറവിൽ നടക്കുന്ന കൊള്ളയെ ന്യായീകരിക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ നീക്കം അംഗീകരിക്കില്ല.
ജില്ലയിൽ നിലവിലുള്ള ഭൂപ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നിലവിലെ ചട്ടഭേദഗതികൊണ്ട് കഴിയില്ല. നിർമാണ നിരോധനം അതേപടി തുടരും. ദുരന്തനിവാരണ നിയമപ്രകാരം നിർമാണ നിയന്ത്രണമുള്ള 13 പഞ്ചായത്തുകളിലെ നിർമാണങ്ങളും നിയമവിരുദ്ധമായി തുടരും.
കട്ടപ്പനയിലേതടക്കമുള്ള ഷോപ്പ് സൈറ്റുകളുടെ വിതരണത്തെ ചട്ടഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നും ബിജോ മാണി പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോണ്ഗ്രസ് ഉടുന്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.