ഇടുക്കിക്കാർക്ക് സർക്കാർ നൽകിയ ഓണസമ്മാനം കീറച്ചാക്ക്: ഇ.എം. ആഗസ്തി
1589286
Thursday, September 4, 2025 11:40 PM IST
കട്ടപ്പന: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ഇടുക്കിക്കാർക്ക് ഓണസമ്മാനം നൽകിയെന്ന മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും കെ. രാജന്റെയും പ്രസ്താവനകൾ അസംബന്ധമാണെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി. സർക്കാരിന്റെ ഓണസമ്മാനം കീറച്ചാക്കായി. 2023ൽ സർക്കാർ പാസാക്കിയ ഭൂ പതിവു ഭേദഗതി നിയമവും കഴിഞ്ഞ 27ന് മന്ത്രിസഭ പാസാക്കിയ ചട്ടവും സംസ്ഥാനത്തെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമല്ല. ഇതിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്.
പകൽകൊള്ളയ്ക്ക് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്. 27ന് മന്ത്രിസഭ അംഗീകരിച്ചെന്നു പറയുന്ന ചട്ടം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം അനുസരിച്ച് ഇടുക്കിയിലെ ഭൂ വിഷയങ്ങൾ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തിരിക്കുന്നത്.
പ്രശ്നങ്ങൾ സങ്കീർമാക്കി കൊള്ളയടിക്കാൻ ശ്രമം
1960ലെ നിയമപ്രകാരം 1964ൽ രൂപീകരിച്ച ചട്ടമനുസരിച്ച് നൽകിയ ഭൂമിയിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ എല്ലാം പാലിച്ചു നിർമിച്ചിരിക്കുന്ന കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള അധികാരമാണ് 2023ലെ നിയമഭേദഗതിയിലൂടെ സർക്കാനിനുള്ളത്. 6-7-24 വരെയുള്ള നിർമാണങ്ങൾ ക്രമവത്്കരിക്കുമെന്നും അതിനു ശേഷമുള്ളവ ക്രമീകരിക്കാൻ പുതിയ ചട്ടം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് അപ്രായോഗികമാണ്.
ഒരു നിയമത്തിൽ ഒരുചട്ടം ഉണ്ടാക്കിയതിനു ശേഷം വേറെ ചട്ടം പിന്നാലെ വരുമെന്നു പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണ്. ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകാൻ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും പറയുന്നത്. ഇതിനു നിലവിൽ നിയമമില്ല. 1960ലെ മൂല നിയമത്തിന്റെ അഞ്ചാം വകുപ്പിൽ കൃഷിക്കും ഭവന നിർമാണത്തിനും എന്നതിനോടൊപ്പം ഇതര നിർമാണങ്ങൾക്കും എന്നുകൂടി ചേർക്കുകയും അതിന് 1964 മുതൽ മുൻകാല പ്രാബല്യം നൽകുകയുമാണ് ചെയ്യേണ്ടത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്പോൾ ഫീസ് ഈടാക്കാതെ ക്രവത്കരിക്കും. കോണ്ഗ്രസ് നേതാവ് അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ ആണ് കോടതിയിൽ നിർമാണനിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതെന്ന സി.വി. വർഗീസിന്റെ പ്രചാരണം വിവരക്കേടാണ്. കേരളത്തിൽ ആകെ ബാധകമായ നിയമമനുസരിച്ചുള്ള നിർമാണ നിരോധനം ഇടുക്കി ജില്ലയ്ക്കു മാത്രം ബാധകമാക്കിയത് വിവേചനമാണെന്നാണ് കുഴൽനാടൻ കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് നിയമം കേരളം മുഴുവൻ ബാധകമാണെന്നു കോടതി വിധിച്ചത്. എന്നിട്ടും ഇടുക്കി ജില്ലയിൽ മാത്രമാണ് സർക്കാർ നിർമാണ നിരോധനം ഏർപ്പെടുത്തിയത്.
ഇടുക്കി ജില്ലാ കളക്ടറാണ് നിരോധന ഉത്തരവു പുറപ്പെടുവിച്ചത്. ഇതിന് ഉത്തരം പറയേണ്ടതു സർക്കാരാണ്. ജില്ലയിൽനിന്നുള്ള മന്ത്രി എന്ന നിലയ്ക്ക് റോഷി അഗസ്റ്റിനും മറുപടിപറയണം. ആർ. ശങ്കർ സർക്കാരാണ് കിരാത ഭൂനിയമം ഏർപ്പെടുത്തിയതെന്നുള്ള സി.വി. വർഗീസിന്റെ ആരോപണവും ചരിത്രബോധമില്ലായ്മയാണ്.
ഈ നിയമവും ചട്ടവുമനുസരിച്ചാണ് എൽഡിഎഫ് സർക്കാർ നിൽകിയെന്ന് അവകാശപ്പെടുന്ന 55000 പട്ടയങ്ങളും നൽകിയിട്ടുള്ളതെന്നു ആഗസ്തി പത്രസമ്മേളനത്തിൽ പറഞ്ഞു. കോണ്ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി പസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവരും ആഗസ്തിയോടൊപ്പമുണ്ടായിരുന്നു.