എയ്ഡഡ് അധ്യാപക നിയമനം: സർക്കാരിന്റേത് നീതിനിഷേധം: പി.ജെ. ജോസഫ് എംഎൽഎ
1589290
Thursday, September 4, 2025 11:40 PM IST
തൊടുപുഴ: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അർഹരായ അധ്യാപകർക്ക് നിയമന അംഗീകാരവും ശന്പളവും നൽകാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അതു തിരുത്തണമെന്നും കേരള കോണ്ഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പിജെ. ജോസഫ് എഎൽഎ ആവശ്യപ്പെട്ടു.
പതിനാറായിരത്തോളം അധ്യാപകരാണ് വർഷങ്ങളായി ശന്പളമില്ലാതെ കേരളത്തിൽ ജോലി ചെയ്യുന്നത്.
ജോലി ചെയ്തിട്ടും കൂലി കൊടുക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
മനുഷ്യത്വവിരുദ്ധമായ നടപടികൾ സർക്കാർ പിൻവലിക്കണം. കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നുകൊടുക്കുന്ന, നാളത്തെ സമൂഹത്തെ വാർത്തെടുക്കേണ്ട അധ്യാപകരെ സംരക്ഷിക്കേണ്ട മുഖ്യ ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഭിന്നശേഷി സംബന്ധമായ നിയമപ്രശ്നം വിദ്യാഭ്യാസ വകുപ്പിന്റെ തെറ്റിദ്ധാരണാജനകമായ ഉത്തരവുകൾ വഴി സങ്കീർണമാക്കിക്കൊണ്ടിരിക്കുകയാണ്.
എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും വിഭാഗങ്ങൾക്കും ഈ വിധിന്യായം നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ ഏഴിന് ഹൈക്കോടതിയും ഇത്തരത്തിലൊരു നിരീക്ഷണം നടത്തുകയും സർക്കാർ ഇക്കാര്യത്തിൽ അനുഭാവപൂർവകമായ നടപടി സ്വീകരിക്കണമെന്ന് നിർദേശവും നൽകിയിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവ് വന്ന് മൂന്നു മാസത്തിനുശേഷം ജൂലൈ 30ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എൻഎസ്എസ് മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണെന്നും മറ്റ് സ്ഥാപനങ്ങളിൽ ഇത് നടപ്പാക്കണമെങ്കിൽ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ് സർക്കാർ നിലപാട്.
സുപ്രീംകോടതി വിധിപ്രകാരം സർക്കാരിന് നടപടി കൈക്കൊള്ളാമെന്നിരിക്കെയാണ് വർഷങ്ങളായി നിയമന അംഗീകാരം പ്രതീക്ഷിക്കുന്ന അധ്യാപകരെയും വിവിധ മാനേജ്മെന്റുകളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്ന നിലപാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എൻഎസ്എസിന് നൽകിയ ഉത്തരവ് വിവേചനം കൂടാതെ ക്രിസ്ത്യൻ മാനേജ്മെന്റ് ഉൾപ്പെടെയുള്ള ഇതര മാനേജ്മെന്റുകൾക്കും ബാധകമാക്കണം.
സർക്കാരിന്റെ നീതി നിഷേധത്തിന്റെ ഇരകളായി അധ്യാപകർ മാറുന്നത് സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നീതിക്കുവേണ്ടി പോരാടുന്ന അധ്യാപകരുടെ ധർമസമരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ജോസഫ് പറഞ്ഞു.