ആലുവ -മൂന്നാര്‍ രാജപാത തുറക്കാതെ പിന്നോട്ടില്ല
1589021
Wednesday, September 3, 2025 11:02 PM IST
അടിമാലി: രാജഭരണകാലത്തു നിര്‍മിച്ച ആലുവ - മൂന്നാര്‍ രാജപാത സഞ്ചാരത്തിനായി തുറന്നു നല്‍കണമെന്ന ആവശ്യത്തിനു വീണ്ടും ശക്തിയേറുന്നു. ഇടുക്കിയുടെ വിനോദ സഞ്ചാരമേഖലയ്ക്കും മാങ്കുളമടക്കമുള്ള കാര്‍ഷിക ഗ്രാമങ്ങളുടെ വികസനത്തിനും വിവിധ ആദിവാസി ഊരുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനും സഹായിക്കുന്ന റോഡ് നവീകരണം സാധ്യമാക്കി തുറക്കണമെന്നാണ് ആവശ്യം.
എങ്ങനെ അധികാരം കിട്ടി?
1924ലെ വെള്ളപ്പൊക്കത്തിനു ശേഷമാണ് പഴയ ആലുവ - മൂന്നാര്‍ രാജപാതയിലൂടെയുള്ള യാത്ര തടസപ്പെട്ടത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കരിന്തിരിമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും റോഡിന്റെ ചില ഭാഗങ്ങൾ തകരുകയും ചെയ്തു.
ഇതോടെയാണ് യാത്ര ഇവിടെ തടസപ്പെട്ടത്. പ്രളയത്തിനു ശേഷം അടിമാലി വഴി ആലവയെയും മൂന്നാറിനെയും ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിച്ചതോടെ രാജപാത ഉപേക്ഷിക്കപ്പെട്ടു. വൈകാതെ ഇതു വനംവകുപ്പിന്റെ അധീനതയിലായി. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡ് വനംവകുപ്പിന് എങ്ങനെ അധികാരം കിട്ടിയെന്നാണ് നാട്ടുകാരുടെ ചോദ്യം.
20 കിലോമീറ്റർ കുറയും
കോതമംഗലത്തുനിന്ന് അടിമാലി വഴി മൂന്നാറിലേക്ക് ഇപ്പോള്‍ ഉപയോഗിക്കുന്ന റോഡിന്റെ ദൂരം 80 കിലോമീറ്ററാണ്. ഈ റോഡിൽ ജംഗ്ഷനുകളും മറ്റും പെരുകി യാത്രക്കാരുടെ എണ്ണം കൂടിയതോടെ യാത്ര അത്ര സുഗമമല്ല.
ആംബുലൻസുകളും മറ്റും പലപ്പോഴും ഗതാഗതക്കുരുക്കിൽ പെടുന്നതും പതിവ്. എന്നാൽ, രാജപാത തുറന്നാൽ 60 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മൂന്നാറിലെത്താം. കുട്ടമ്പുഴ, പൂയംകുട്ടി, കുറത്തി, പെരുമ്പന്‍കുത്ത് എന്നിവിടങ്ങളിലൂടെയാണ് റോഡ് മൂന്നാറിലെത്തുന്നത്. പൂയംകുട്ടിയില്‍നിന്നു പെരുമ്പന്‍കുത്ത് വരെയുള്ള 27 കിലോമീറ്റര്‍ റോഡാണ് വനമേഖലയിലൂടെ കടന്നുപോകുന്നത്.
നിലവില്‍ പെരുമ്പന്കുത്തില്നിന്നു കുറത്തിയിലേക്കുള്ള റോഡ് മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്മാണജോലികളുമായി ബന്ധപ്പെട്ടു നവീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനാവശ്യ തടസവാദങ്ങള്‍ പിൻവലിച്ച് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചാൽ രാജപാത ഇടുക്കിയുടെ വികസനത്തിനു പുതിയ വഴിത്തിരിവേകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.