വെള്ളച്ചാട്ടങ്ങളുടെ അദ്ഭുതലോകം; അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ
1571545
Monday, June 30, 2025 1:45 AM IST
കുത്തിയൊലിച്ചുവരുന്ന പുഴ, നുരഞ്ഞുപൊന്തുന്ന പത, പിന്നെ കുത്തനെ പതിക്കുന്ന രൗദ്രഭാവമുള്ള വെള്ളച്ചാട്ടവും... ഇതാണ് ആവേശം പകർന്നെത്തിക്കുന്ന അതിരപ്പിള്ളിയുടെ വിസ്മയക്കാഴ്ച. കണ്ടവർകണ്ടവർ വീണ്ടും വീണ്ടും വരുന്പോൾ കാണാത്തവരെല്ലാം അനുഭവമാകുന്ന ഈ ദൃശ്യചാരുത കണ്കുളിർക്കെ കാണാൻ അതിർത്തികൾ ഭേദിച്ചും വന്നുകൊണ്ടിരിക്കുകയാണ്.
വീശിയടിക്കുന്ന കാറ്റോ പെയ്തുവീഴുന്ന കൊടുംമഴയോ അവരെ തളർത്തുന്നില്ല. തെന്നിവീഴ്ത്തുന്ന പാറക്കെട്ടുകളോ വീഴ്ചകളിലെ മുറിവുകളോ വേദനിപ്പിക്കുന്നുമില്ല. കാരണം അവരുടെ മനസുനിറയെ അതിരപ്പിള്ളി എന്ന ഒരു വികാരംമാത്രം...അതവരെ കീഴടക്കുന്നു.
മഴക്കാലം തുടങ്ങിയതോടെ, അതിരപ്പിള്ളിയിൽ ഇനി ഓരോ ദിവസവും പുതിയ നിറങ്ങളാണ്. പ്രകൃതിയോടുള്ള ആത്മബന്ധം ആഴപ്പെടാൻവേണ്ടിയുള്ള ഒരു ഹൃദയയാത്ര കൂടിയാണ് അതിരപ്പിള്ളിയിലേക്കുള്ള സഞ്ചാരം.
ഇതിനുപുറമേ, ഗോവയിലെ ദൂത്സാഗർ വെള്ളച്ചാട്ടത്തിന്റെ ശൈലിയിൽ കലിതുള്ളിവരുന്ന ചാർപ്പ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ശ്രദ്ധ കവരും.
മഴവില്ലിന്റെ നിറങ്ങളിൽ മായാജാലമായി പുത്തൻരൂപത്തിൽ ചാർപ്പ കാഴ്ചയിൽ വരുന്പോൾ, അടുത്തുനിന്നാ കാഴ്ച നുകരാൻ തീർത്ത മഴവിൽപ്പാലവും സന്ദർശകർക്കു വിശേഷ അനുഭവം സമ്മാനിക്കുന്നു.അല്പംകൂടി പോയാൽ വാഴച്ചാലായി. വെള്ളിച്ചില്ലുംവിതറി തുള്ളിത്തുള്ളിയൊഴുകുന്ന വാഴച്ചാലിന്റെ മനോഹാരിത കൂടി മനസുനിറയ്ക്കുന്പോൾ യാത്ര
ഗംഭീരം.