ശാരീരികക്ലേശത്തെ മറികടന്ന് സമ്മിശ്രകൃഷിയിൽ വിജയഗാഥയുമായി ജയപ്രകാശ്
1583431
Wednesday, August 13, 2025 1:28 AM IST
ഡോ. മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: ശാരീരികമായ വൈകല്യത്തെ വിവിധ കൃഷിപ്പണികൾ ചെയ്ത് മികവിന്റെ അടയാളമാക്കി മാറ്റുന്ന ചെറുപ്പക്കാരനാണ് കല്ലടിക്കോട് ചുങ്കം പരിയപ്പാടത്ത് വീട്ടിൽ ജയപ്രകാശ്. ഇടതുകൈയുടെ തളര്ച്ചയൊന്നും കാർഷികവൃത്തിയിൽ ലക്ഷ്യം നേടുന്നതിന് ഇദ്ദേഹത്തിനു തടസമേയല്ല. പോളിയോ വരുത്തിയ ശാരീരികപ്രയാസത്തെ അതിജീവിച്ചത് കൃഷിയിൽ വിജയഗാഥ രചിച്ചുകൊണ്ടായിരുന്നു.
അരികുവത്കരിക്കപ്പെടുന്ന ഭിന്നശേഷിക്കാരുടെ ശക്തീകരണത്തിനായി സ്തുത്യർഹമായ സേവനം നടത്തിവരുന്ന പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന്റെ പ്രതിഭാ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ജയപ്രകാശിനെ തേടിയെത്തി. കരിമ്പ കൃഷിഭവന്റെ മികച്ച സമ്മിശ്രകർഷകനുള്ള ആദരവും നേടി. ചെറുപ്പത്തിൽ ഇടതുകൈക്ക് പോളിയോ ബാധിച്ച് ആരോഗ്യപ്രശ്നങ്ങൾ വലിയ തോതിൽ ഉണ്ടായിരുന്നെങ്കിലും പഠനത്തിലും ജയപ്രകാശ് വിധിയുടെ മുന്നിൽ തോൽക്കാൻ തയ്യാറായില്ല. പ്രീഡിഗ്രി വരെ പഠനം പൂർത്തിയാക്കി. റബർ ടാപ്പിംഗ് ഉൾപ്പടെ എല്ലാ ജോലിയും ഒറ്റയ്ക്കു ചെയ്യും. ഭിന്ന ശേഷിക്കാരുടെ സംഘടനയായ ടിബിഎസ്കെയുടെ ജില്ലാ സെക്രട്ടറിയാണ്.
അച്ഛനോടൊപ്പം കൃഷിപ്പണികൾ ചെയ്താണ് വളർന്നത്. കാർഷികവൃത്തി ഓരോരുത്തരുടെയും സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ്. കൃഷിയില്ലാതെ മനുഷ്യർക്കു ജീവിക്കാൻ ആവുമോ? ആരോഗ്യപൂർണമായ ജീവിതത്തിനും വിഷരഹിതമായ ഭക്ഷണത്തിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഓരോ കുടുംബത്തിലും കൃഷി വ്യാപിപ്പിക്കണമെന്നാണ് ജയപ്രകാശിന്റെ അഭിപ്രായം.
പഠിപ്പുള്ളവരും ഇല്ലാത്തവരും കൃഷിയിലേക്ക് ഇറങ്ങട്ടെ എന്നാണ് ജയപ്രകാശ് പറയുന്നത്.