കാട്ടാക്കട ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം തടവ്
1593987
Tuesday, September 23, 2025 5:47 AM IST
കാട്ടാക്കട: കാട്ടാക്കട ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിനു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കോടതി. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 മാര്‍ച്ച് അഞ്ചിനാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021-ല്‍ വെട്ടുകാട് പള്ളിയില്‍വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു.
പ്രവീണിന്റെ ഭാര്യ ഈ വിവരമറിഞ്ഞു ജ്വല്ലറിയിലെത്തി ബഹളംവച്ചതിനെത്തുടര്‍ന്ന് ഗായത്രി റിസപ്ഷനിസ്റ്റ് ജോലി രാജിവെച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണ്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2022 മാര്‍ച്ച് അ ഞ്ചിനു തമ്പാനൂര്‍ അരിസ്റ്റോ ജം ഗ്ഷനു സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ു ഗായത്രിയെ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. വൈകുന്നേരം അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ ചുറ്റി വലിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രി ആത്മഹത്യ ചെയ്തതാണെന്നു വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.
സംഭവ ദിവസം വിഷയം പറഞ്ഞ് തീര്‍ക്കാന്‍ എന്നുപറഞ്ഞ് ഗായത്രിയെ പ്രവീണ്‍ തമ്പാനൂരിലെ ഹോട്ടലിലേക്ക് വിളിച്ചു. കാട്ടാക്കടയില്‍ സ്കൂട്ടറില്‍ എത്തി പ്രവീണ്‍ തന്നെയാണ് ഗായത്രിയെ കൂട്ടിയത്. തുടര്‍ന്ന് തമ്പാനൂരിലെ ഹോട്ടലില്‍ എത്തിക്കുക യായിരുന്നു. കൊലപാതകത്തിനുശേഷം ബസില്‍ കയറി ഇയാള്‍ പറവൂരിലേക്ക് പോയി. രാത്രി 12.30ഓടെ ഹോട്ടലില്‍ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന വിവരം അറിയിച്ചു. രക്ഷപ്പെടാന്‍ കഴിയില്ലന്നു മനസിലാക്കിയതോടെ കീഴടങ്ങാന്‍ തീരുമാനിക്കുകയായി രുന്നു. ഇതിനിടെ പോലീസിന്റെ പിടിയിലാകുകയായിരുന്നു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രവീണിന്റെതു തന്നെയെന്നു കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്‍ ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടർ മൊഴി നല്‍കിയിരുന്നു.