വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് ആഭരണം കവർന്നു
1570645
Friday, June 27, 2025 1:48 AM IST
പയ്യന്നൂര്‍: വീട്ടിൽ കയറി വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് വധഭീഷണി മുഴക്കി സ്വർണാഭരണം കവർന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത് പയ്യന്നൂർ പോലീസ്. അന്നൂര്‍ കൊരവയലിലെ കുണ്ടത്തില്‍ സാവിത്രിയുടെ (66) മാല കവരുകയും ഇവരെ തള്ളി താഴെയിട്ട പരിക്കേൽപ്പിക്കുകയും ചെയ്ത കരിവെള്ളൂര്‍ കൂക്കാനത്തെ രാജേന്ദ്രനാണ് (55) അറസ്റ്റിലായത്. സംഭവം നടന്ന് പത്തുമണിക്കൂറിനുള്ളിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സാവിത്രി കൊള്ളയ്ക്കും അക്രമത്തിനും ഇരയായത്.
വർക്ക്ഷോപ്പ് ജീവനക്കാരനായ ഭർത്താവ് രവീന്ദ്രൻ രാവിലെ ജോലിക്ക് പോയതിനു പിന്നാലെയാണ് സംഭവം. കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ നീല നിറത്തിലുള്ള മഴക്കോട്ട് ധരിച്ചയാളെയാണ് കണ്ടത്. വാതിൽ തുറന്നയുടൻ ഇയാൾ അകത്തേക്ക് കടന്ന് വാതിലിന്റെ കുറ്റിയിട്ടു.
ബഹളം വയ്ക്കാൻ ശ്രമിച്ച ഇവരുടെ വായിലൂടെ തൊണ്ടയിലേക്ക് കൈകടത്തി നിശബ്ദയാക്കുകയും കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി രണ്ടേകാൽ പവൻ മാലയും ഒരു കമ്മലും പറിച്ചെടുക്കുകയായിരുന്നു. തുടർന്ന് തള്ളി നിലത്തിട്ട ശേഷം ഓടി രക്ഷപ്പെട്ടു. സാവിത്രിയുടെ കരച്ചില് കേട്ടെത്തിയ അയല്‍വാസികളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
തൊണ്ടയില്‍നിന്നും രക്തമൊഴുകി അവശനിലയിലായ ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്മലിന്റെ ആണിയും മോഷ്ടാവ് കൊണ്ടുവന്ന കത്തിയും മുറിയില്‍ നിന്നും കണ്ടുകിട്ടിയിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് സംഭവത്തിനുശേഷം മോഷ്ടാവ് ഓടി പോകുന്ന ദൃശ്യം നിരീക്ഷണ കാമറയിൽ നിന്ന് ലഭിച്ചു. മറ്റു നിരീക്ഷണ കാമറ ദൃശ്യങ്ങൾ ശേഖരിച്ചപ്പോൾ സ്കൂട്ടർ നിർത്തിയിടുന്നതിന്റെയും നടന്നു വരുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചു.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിലാത്തറയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതി സ്കൂട്ടർ കണ്ടോത്ത് നിർത്തിയിട്ട ശേഷം ബസിൽ കാഞ്ഞങ്ങാടേക്ക് പോയി അവിടത്തെ ജ്വല്ലറിയിൽ നിന്നും സ്വർണം മാറ്റി വാങ്ങി. പിന്നീട് മറ്റൊരു ജ്വല്ലറിയൽ ഇത് വിൽക്കുകയായിരുന്നു.
സ്വർണം വിറ്റശേഷം തിരിച്ച് പിലാത്തറയിലെത്തിയ പ്രതി ഇവിടെയുള്ള ഒരു കടയിൽ നിന്നും ഷർട്ട് വാങ്ങി പുറത്തിറങ്ങുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കവർച്ച നടത്തിയ വീടിനു സമീപം നേരത്തെ പ്രതി മരം മുറിക്കാനായി എത്തിയിരുന്നു. ഇവിടെനിന്ന് വീടിനെക്കുറിച്ച് മനസിലാക്കിയ ശേഷമാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.
എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രൊബേഷനറി എസ്ഐമാരായ മഹേഷ്, നിഥിന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, പ്രമോദ് കടമ്പേരി, ഏ. ജി. അബ്ദുള്‍ ജബ്ബാര്‍, ബിജു ജോസഫ്, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ മനോജന് മമ്പലം, ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.