വിടപറഞ്ഞത് മലയോരത്തിന്റെ സ്വന്തം കായിക പരിശീലകൻ
1569863
Tuesday, June 24, 2025 1:59 AM IST
ചെമ്പന്തൊട്ടി: സെന്റ് ജോർജ് ഹൈസ്കൂളിൽ മുപ്പത് വർഷക്കാലം കായികാധ്യാപകനായിരുന്ന എം.ജെ. ജോർജ് മാനാമ്പുറത്തിന്റെ (67) ആകസ്മിക വേർപാട് നാടിനും കായികലോകത്തിനും തീരാനഷ്ടം. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം. ഇന്നു വൈകുന്നേരം അഞ്ചിന് ചെമ്പന്തൊട്ടിയിലെ വസതിയിൽ എത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 10ന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കും.
നിരവധി കായികതാരങ്ങളെ നാടിന് സമ്മാനിച്ച പരിശീലകനെയാണ് നാടിന് ജോർജ് മാനാന്പുറത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. സ്കൂൾ കായികമേളകളിലൂടെ വളർന്ന് സംസ്ഥാന-ദേശീയതലത്തിൽ അത്ലറ്റിക്സ് വിഭാഗത്തിൽ റിക്കാർഡ് സൃഷ്ടിച്ചവർ ഉൾപ്പടെയുള്ള നിരവധി ശിഷ്യ സന്പത്തിനുടമയാണ് ജോർജ് മാനാന്പുറം. ശിഷ്യരായ പലരും കായികമികവിലൂടെ ഇന്ത്യൻ റെയിൽവേയിലും, കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിലും ജോലി നേടിയിട്ടുണ്ട്.
കായികാധ്യാപനത്തിൽനിന്ന് വിരമിച്ച ശേഷം സംസ്ഥാന, ദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ ഇദ്ദേഹം മെഡലുകൾ നേടിയിട്ടുണ്ട്. മികച്ച സംഘാടകൻ കൂടിയായിരുന്ന ജോർജ് പൊതുരംഗത്തും സജീവ സാന്നിധ്യമായിരുന്നു. സർവീസിൽനിന്ന് വിരമിച്ച ശേഷം ചെമ്പന്തൊട്ടി ടൗണിൽ വ്യാപാരം തുടങ്ങിയ അദ്ദേഹം നിലവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പന്തൊട്ടി യൂണിറ്റ് ട്രഷററായിരുന്നു.