ദേശീയപാത നിര്‍മാണ അപാകത: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
1569581
Monday, June 23, 2025 12:46 AM IST
പയ്യന്നൂര്‍: വെള്ളമൊഴുകിയിരുന്ന തോട് ദേശീയപാത നിര്‍മാണത്തിനിടയിൽ മൂടിയതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കണ്ടോത്ത് കോത്തായിമുക്ക് അടിപ്പാത മുതല്‍ തണല്‍ ഇക്കോ പാര്‍ക്ക് വരെയുള്ള പ്രദേശം വയലും ചതുപ്പുനിലവുമായതിനാല് ദേശീയപാത നിര്‍മാണം വയഡക്റ്റ് രീതിയിലാക്കണമെന്ന് അമ്പലത്തറയില്‍ ചേര്‍ന്ന ഹൈവേ ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
കാലവര്‍ഷാരംഭത്തിൽ രണ്ടുദിവസത്തെ മഴയിൽ പ്രദേശമാകെ വെള്ളത്തിനടിയിലായി. അന്‍പതിലധികം വീടുകളില്‍ വെള്ളം കയറി. കിണര്‍ വെള്ളം മലിനമായി. ടോയ്ലറ്റ് ഉപയോഗിക്കാന്‍ പറ്റാതായി. ഒരാഴ്ചയിലധികം മാറിത്താമസിക്കേണ്ടി വന്നു. അമ്പലത്തറ ഭാഗത്തെ അധികജലം ഒഴുക്കി പെരുമ്പപ്പുഴയിലെത്തിച്ചുകൊണ്ടിരുന്ന കൊളാഞ്ചി തോട് ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമായത്.
വളരെ ആഴത്തില്‍ കളിമണ്ണ് നിക്ഷേപമുള്ള ചതുപ്പ് പ്രദേശത്ത് അശാസ്ത്രീയമായി മണ്ണു നിറച്ച് എംബാംഗ്മെന്റ് രീതിയിലുള്ള റോഡ് നിര്‍മാണം അനുയോജ്യമല്ല. പ്രദേശത്തെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്തിമ തീരുമാനമുണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനും ജലനിര്‍ഗമനത്തിനുള്ള തടസങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാനും ദേശീയപാത അതോറിറ്റിയോട് യോഗം ആവശ്യപ്പെട്ടു. അമ്പലത്തറ ഹൈവേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്താനും അധികാര സ്ഥാനങ്ങളിലേക്ക് നിവേദനങ്ങള്‍ അയയ്ക്കാനും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനും അടുത്തയാഴ്ച വിപുലമായ കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ എ. സെയ്ഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ഷറഫുദ്ദീന്, പി.വി. ബിജു, സി. ദിവാകരന്, കെ. രാജന മുരളീധരന് കരിവെള്ളൂര്‍, പി.പി. രാജന്, കമാല്‍ റഫീക്ക്, ഡോ. ഇ. ഉണ്ണിക്കൃഷ്ണന്, ജില്ലാ പരിസ്ഥിതി ഏകോപന സമിതി കണ്‍വീനര്‍ കെ.ഇ. കരുണാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. സൈഫുദ്ദീന്-ചെയര്മാന്, കെ.ടി. ഷറഫുദീന്‍-കണ്‍വീനര്‍ എന്നിവരെ ഭാരവാഹികളാക്കി 26 അംഗ ആക്ഷന്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.