കോർപറേഷൻ യോഗം എൽഡിഎഫ് ബഹിഷ്കരിച്ചു
1569018
Saturday, June 21, 2025 1:44 AM IST
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷനിൽ മേയർ മുസ്ലിഹ് മഠത്തിൽ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ തമ്മിൽ വാക്കേറ്റം. വാക്കേറ്റത്തിനൊടുവിൽ എൽഡിഎഫ് പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു.
പ്രതിപക്ഷ പാർട്ടി നേതാവ് എൻ. സുകന്യയുടെ നേതൃത്വത്തിൽ കോർപറേഷനിലെ എൽഡിഎഫ് അംഗങ്ങളാണ് യോഗം ബഹിഷ്കരിച്ചത്. തെരുവുനായശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം ജില്ലാ പഞ്ചായത്തിനും സർക്കാരിനുമെതിരെ യുഡിഎഫ് പ്രതിനിധികൾ നടത്തിയ വിമർശനത്തിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. ലീഗ് പ്രതിനിധികളായ സി. സമീറും സി. എറമുള്ളാനും വിഷയത്തില്‍ സര്‍ക്കാരിനെതിരെയും ജില്ലാ പഞ്ചായത്തിനെയും കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ മേയര്‍ ഇടപെട്ടില്ലെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്.
എൽഡിഎഫ് പ്രതിനിധികളില്ലാതെ തുടർന്ന നടന്ന് സർവകക്ഷിയോഗത്തിൽ തെരുവുനായകൾക്കായി ഷെൽട്ടറുകൾ സ്ഥാപിക്കാനും പദ്ധതി അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചു. പിടികൂടുന്ന തെരുവുനായകൾക്ക് കോർപറേഷൻ വാക്സിനേഷൻ നൽകും. നായകളെ പിടികൂടുന്നതിന് കോര്‍പറേഷനിലെ കണ്ടിജന്റ് വര്‍കര്‍മാര്‍ക്ക് പരിശീലനം നൽകും. ജൈവമാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുന്നതിലേക്ക് ഉറവിടങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് വളമാക്കി മാറ്റുന്ന ഒരു പദ്ധതി കോര്‍പറേഷന്റെ പരിഗണനയിലുണ്ടെന്നും എത്രയും പെട്ടെന്ന് അത് നടപ്പിലാക്കുമെന്നും മേയര്‍ പറഞ്ഞു. ഉത്തരവാദിത്തത്തില്‍ നിന്നും മനപൂര്‍വം ഒഴിവാകാനാണ് സര്‍ക്കാരും ജില്ലാ പഞ്ചായത്തും ശ്രമിക്കുന്നതെന്ന് മേയര്‍ പിന്നീട് പറഞ്ഞു.
ഡപ്യൂട്ടി മേയര്‍ പി. ഇന്ദിര, പി. ഷമീമ, വി.കെ. ശ്രീലത, സുരേഷ് ബാബു എളയാവൂര്, ടി.ഒ. മോഹനന്, എം. പ്രകാശന്, വി.കെ. ഷൈജു, വ്യാപാരി പ്രതിനിധികളായ കെ.പി. ബാസിത്, കെ.വി. സലീം, പി.സി. രാജേഷ് കെ. ശ്യാം, കന്റോൺമെന്റ് പ്രതിനിധി കെ.വി. ദാസന്, റെയിൽവേ പ്രതിനിധി എൻ.എസ്. ജിനേഷ്, വെറ്ററിനറി ഡോക്ടർ വിനോദ് കുമാര്‍ എന്നിവർ പങ്കെടുത്തു.