കണിക്കുന്ന് മഞ്ചക്കുഴിയിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു
1568724
Friday, June 20, 2025 1:13 AM IST
തളിപ്പറമ്പ്: ചിറവക്ക്-പുളിമ്പറമ്പ്-പട്ടുവം റോഡിൽ കണിക്കുന്ന് മഞ്ചക്കുഴിയിലെ താത്കാലിക പാതയിലെ മണ്ണിടിച്ചിൽ തടഞ്ഞ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം ഇതുവഴി പൂർണതോതിൽ ഗതാഗതം അനുവദിക്കാനുള്ള പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
മഴയുടെ ശക്തി കുറഞ്ഞതോടെ മണ്ണിടിച്ചിലിന് ശമനമുണ്ടായി. മണ്ണിടിച്ചിൽ രൂക്ഷമായ സ്ഥലങ്ങളിൽ കരിങ്കൽ ജില്ലി നിറയ്ക്കുകയാണ് ചെയ്യുന്നത്. മണ്ണിടിച്ചിൽ രൂക്ഷമായി സ്ഥിതി സങ്കീർണ്ണമായിരുന്ന കുപ്പം കപ്പണത്തട്ടിൽ കരിങ്കൽ ജില്ലികൾ നിറച്ചാണ് മണ്ണിടിച്ചിൽ തടഞ്ഞത്.
അതേ മാതൃകയിലാണ് മഞ്ചക്കുഴിയിലും ജില്ലി നിറയ്ക്കുന്നത്. താത്കാലിക പാതയുടെ മാന്തംകുണ്ട് ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ ഭാഗത്ത് മണ്ണിന് പുറത്ത് കരിങ്കൽ ജില്ലി കൊണ്ട് കവചം ഒരുക്കുകയും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാതിരിക്കാൻ പ്രതലത്തിൽ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിക്കുകയും ചെയ്യും.
ഇതോടെ മണ്ണിടിച്ചിൽ പൂർണമായി തടയാനാകുമെന്നാണ് കരുതുന്നത്.
നിലവിൽ ചെറു വാഹനങ്ങൾ നിയന്ത്രിതമായ രീതിയിൽ കടത്തിവിടുന്നുണ്ട്. രണ്ടുദിവസം കൊണ്ട് കരിങ്കൽ ജില്ലി ഇടുന്നത് പൂർത്തിയാക്കി ബസുകൾ ഉൾപ്പെടെ കടത്തിവിടാനുള്ള സാഹചര്യം ഒരുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.