ഊരത്തൂരിലെ എബിസിയിൽ കൂട് നിറയെ നായ്ക്കൾ; ഇനിയും വേണം കൂടുകൾ
1568463
Thursday, June 19, 2025 12:59 AM IST
കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പടിയൂർ പഞ്ചായത്തിലെ ഊരത്തൂരിൽ പ്രവർത്തിക്കുന്ന എബിസി കേന്ദ്രം നിറയെ തെരുവുനായ്ക്കളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടി വന്ധ്യംകരണം നടത്തുകയാണ്.
നിലവിൽ വന്ധ്യംകരണം കഴിഞ്ഞു വിശ്രമിക്കുന്ന തെരുവുനായ്ക്കളുണ്ട്. കൂടുകളുടെ എണ്ണം നൂറാക്കാനുള്ള പദ്ധതി തയാറാക്കി വരികയാണ് ജില്ലാ പഞ്ചായത്ത്. ഇതിന്റെ പ്രവൃത്തി നടക്കുകയാണ്. നിലവിൽ 48 തെരുവുനായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള കൂടുകളാണ് ഇവിടെയുള്ളത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 78 ലക്ഷം രൂപ മുടക്കി ഊരത്തൂരിലെ പൊതു ശ്മശാനത്തിനരികിൽ 50 സെന്റ് സ്ഥലത്താണ് എബിസി കേന്ദ്രം പ്രവർത്തിക്കുന്നത്.
2022 ഒക്ടോബർ 4നാണ് പ്രവർത്തനം ആരംഭിച്ചത്. കേന്ദ്രത്തിൽ ഇതുവരെയായി 4271 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. വന്ധ്യംകരണത്തിനു വിധേയമാകുന്ന നായ്ക്കളെ അഞ്ചുദിവസം പൂർണ നിരീക്ഷണത്തിലാക്കിയ ശേഷം പിടിച്ച സ്ഥലത്തു തന്നെ തിരികെ വിടും. ഊരത്തൂർ കേന്ദ്രത്തിനു കീഴിൽ നാല് കാച്ചർമാരാണുള്ളത്.
ഇവർ മുണ്ടയാട് പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ വിദഗ്ധ പരിശീലനം ലഭിച്ചവരാണ്. മുലയൂട്ടുന്നവ, അസുഖം ബാധിച്ചവ, ഗർഭിണികൾ തുടങ്ങിയവയെ വന്ധ്യംകരിക്കില്ല. അബദ്ധത്തിൽ കാച്ചർമാരുടെ കയ്യിൽപെട്ടാൽ ഇവരെ തിരിച്ചു പിടിച്ച സ്ഥലത്തുതന്നെ വിടുമെന്ന് എബിസി കേന്ദ്രത്തിലെ ഡോക്ടർ അമ്മു കൃഷ്ണ യാദവ് പറഞ്ഞു.
വന്ധ്യംകരിക്കപ്പെട്ട നായ്ക്കളുടെ വലതുചെവിയിൽ മായാത്ത അടയാളം ഇട്ടാണു പുറത്തു വിടുന്നത്. എബിസി കേന്ദ്രത്തിലെത്തുന്ന നായ്ക്കൾക്ക് ചോറ്,ചെറുപയർ, കാരറ്റ്, മുട്ട, ചിക്കൻ അല്ലെങ്കിൽ മത്സ്യം എന്നിവയാണ് ഭക്ഷണം. കുടിക്കാൻ കിടപ്പുമുറിക്കു സമീപം തന്നെ കുടിവെള്ളം. രണ്ടു ഡോക്ടറും, ഒരു തിയറ്റർ അസിസ്റ്റന്റ്, രണ്ട് പരിചാരകരും, നാലു കാച്ചർമാരും, ഒരു ഡ്രൈവറും ജീവനക്കാരായിട്ടുണ്ട്.