ആറുപതിറ്റാണ്ടിന്റെ വായനാനുഭവ ശേഖരവുമായി മുകുന്ദൻ
1568460
Thursday, June 19, 2025 12:59 AM IST
ഷെൽമോൻ
പൈനാടത്ത്
പെരുമ്പടവ്: ആറുപതിറ്റാണ്ടുകാലം വായിച്ച പത്രം-മാസിക-ബുക്കുകളുടെ ശേഖരവുമായി കൂവേരിയിലെ ആനോത്ത് മുകുന്ദൻ. കൂവേരി കടവിന് സമീപം കൂവേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന് പിന്നിലാണ് മുകുന്ദന്റെ (74) വീട്. വീട്ടിലെത്തിയാൽ ഒരു വലിയ ലൈബ്രറി തന്നെ ഇവിടെ കാണാം. രണ്ടു മുറികളിലായി അനേകം പത്ര-മാസിക കെട്ടുകൾ ഉണ്ട്. 1968 മുതലുള്ള ശേഖരം ഇദ്ദേഹത്തിന്റെ കൈയിൽ നിലവിലുണ്ട്.
1967ൽ പുറത്തിറക്കിയ അന്നത്തെ തെരഞ്ഞെടുപ്പ് ഗൈഡ് മുതൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളുടെ വിവരങ്ങളും തരംതിരിച്ചുവച്ച ശേഖരണവും ഉണ്ട്. 1968 കൂവേരിയിലെ തപാൽ ഓഫീസ് ആരംഭിച്ചപ്പോൾ ജീവനക്കാരനായി ജോലിക്ക് കയറിയ ആനോത്ത് മുകുന്ദൻ അന്ന് ലഭിച്ചിരുന്ന 68 രൂപ ശമ്പളത്തിൽ നിന്നാണ് കിട്ടാവുന്ന പത്രങ്ങളും മാസികകളും എല്ലാം വാങ്ങി വായന തുടങ്ങിയത്. വായിച്ചു കഴിഞ്ഞവ നശിപ്പിച്ചു കളയാതെ സൂക്ഷിച്ചുവയ്ക്കുന്ന പതിവ് ഇപ്പോഴും തുടരുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തലമുറ റഫറൻസിനായി ഇവിടെ എത്തുന്നുണ്ട്.
ജോലി മതിയാക്കിയപ്പോഴും എഴുത്തും പത്രപ്രവർത്തനവുമായി ജീവിതം മുന്നോട്ടു നീങ്ങിയപ്പോഴും വരുമാനത്തിന്റെ ഏറിയപങ്കും പ്രസിദ്ധീകരണങ്ങൾ വാങ്ങാൻ ചെലവഴിച്ചു.
ഒരു അലമാരയിൽ തുടങ്ങിയ പത്രശേഖരം പിന്നീട് വലുതായി രണ്ടു മുറികൾ നിറഞ്ഞു കവിഞ്ഞപ്പോൾ അലമാരകൾ വാങ്ങിയും സ്റ്റാൻഡുകൾ നിർമിച്ചും സൂക്ഷിക്കാൻ തുടങ്ങി. ഇതുകൂടാതെ ബാരലുകളിലും പഴയകാല പത്രക്കെട്ടുകൾ അടുക്കി സൂക്ഷിച്ചു. അടിയന്തരാവസ്ഥക്കാലത്തെ പത്രക്കെട്ടുകൾ ഉൾപ്പെടെ ഇവിടെയുണ്ട്. ഇന്ദിരാഗാന്ധി ഉൾപ്പെടെ പ്രമുഖ വ്യക്തികളുടെ മരണവാർത്തകളുടെ പത്രങ്ങളും ഇവിടെയുണ്ട്. ഇതെല്ലാം വിവിധ ഫയലുകളായി ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുകയാണ്.
ഇന്ത്യയിലെ നാലാമത്തെ പൊതുതെരഞ്ഞെടുപ്പ് മുതൽ ഇതുവരെയുള്ള ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ നല്ലൊരു ശേഖരവും ഇദ്ദേഹത്തിന്റെ പക്കൽ ഭദ്രം. അടിയന്തരാവസ്ഥക്കാലത്തെ പാർട്ടി ലഘുലേഖകളും മുകുന്ദന്റെ സൂക്ഷിപ്പിലുണ്ട്. കൂടാതെ സർവവിജ്ഞാന കോശങ്ങൾ, ഗൈഡുകൾ, റഫറൻസ് പുസ്തകങ്ങൾ, വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ ഇറക്കിയ രാമായണങ്ങൾ പ്രസിദ്ധീകരണം നിലച്ച വിവിധ മാസികകളും വാരികകളും ഉണ്ട്.
മുകുന്ദൻ പുസ്തകങ്ങളും രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും മരിക്കാത്ത കൃഷ്ണപിള്ള, ഇഎംഎസ് മുതൽ നായനാർവരെ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നല്ലൊരു സാംസ്കാരിക പ്രവർത്തകൻ കൂടിയായ മുകുന്ദൻ ഒരു വാഹനാപകടത്തെത്തുടർന്ന് പരിക്കേറ്റതിന് ശേഷം ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
74 വയസായ ഇദ്ദേഹം അനാരോഗ്യത്താൽ വീട്ടിൽ തന്നെ കഴിയുകയും ഇതോടൊപ്പം ചികിത്സയും തുടരുകയാണ്. ഇദ്ദേഹത്തിന്റെ ശേഖരണം അറിഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്നു പോലും ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ റഫറൻസിനായി ഇവിടെ എത്തുന്നുണ്ട്. ഇവരിൽ പലരും തിരിച്ചു തരാം എന്ന് പറഞ്ഞുകൊണ്ട് പ്രസിദ്ധീകരണങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിലും പിന്നീട് തിരിച്ചുതരാറില്ല എന്നും മുകുന്ദൻ പറയുന്നു.