ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
1567907
Tuesday, June 17, 2025 1:19 AM IST
കാസര്‍ഗോഡ്: ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്‍ന്ന് മണ്ണിടിഞ്ഞു റോഡിലേക്ക് വീണു. ഇതേത്തുടര്‍ന്ന് ചെര്‍ക്കള -ബേവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. ഇന്നലെ ഉച്ചയ്ക്കു 12ഓടെ തെക്കില്‍ ബേവിഞ്ച സ്റ്റാര്‍ നഗറിലാണ് സംഭവം. ഈ സമയത്ത് ഒരു സ്വകാര്യബസ് കടന്നുപോയിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.
കുന്നിടിച്ച് സിമന്റ് പൂശിയ ഭാഗമാണ് തകര്‍ന്ന് റോഡിലേക്ക് വീണത്. മണ്ണിടിയുന്ന കുന്നിന് മുകളില്‍ നാലു വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇവര്‍ ഭീതിയോടെയാണ് അവിടെ കഴിയുന്നത്. ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാല്‍ മഴ മാറിയാല്‍ മാത്രമേ മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് കളക്ടര്‍ അറിയിച്ചു. നേരത്തെതന്നെ ഇവിടെ മണ്ണ് നീക്കരുതെന്നു നിര്‍മാണ കമ്പനിയായ മേഘയോട് ജിയോളോജി വകുപ്പ് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ കമ്പനി വീണ്ടും മണ്ണ് എടുത്തതായും നാട്ടുകാര്‍ ആരോപിച്ചു.
മണ്ണിടിഞ്ഞ സ്ഥലത്തുകൂടി ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്നുപോകാന്‍ അനുവദിക്കും. സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.