ജിബിൻ ബാബു ആമക്കാട്ടിന് യൂറോപ്യൻ യൂണിയന്റെ 50 ലക്ഷത്തിന്റെ സ്കോളർഷിപ്പ്
1567562
Sunday, June 15, 2025 7:52 AM IST
കണ്ണൂർ: യൂറോപ്യൻ യൂണിയന്റെ 50 ലക്ഷത്തിന്റെ ഇറാസ്മസ് മുൻഡസ് മാസ്റ്റേഴ്സ് സ്കോളർഷിപ്പ് നേടി കണ്ണൂർ സ്വദേശിയായ എൻജിനിയറിംഗ് ബിരുദധാരി.
കണ്ണൂർ പൊടിക്കുണ്ട് ആമക്കാട്ട് വീട്ടിൽ പരേതനായ പാലാവയൽ സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായിരുന്ന ബാബു തോമസിന്റെയും കോഴിക്കോട് കല്ലാനോട് സ്വദേശിയും കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ലൈബ്രേറിയൻ കാനാട്ട് ജെമി തോമസിന്റെയും മകൻ ജിബിൻ ബാബു ആമക്കാട്ടിനാണ് സ് കോളർഷിപ്പ് ലഭിച്ചത്.
മാസ്റ്റേഴ്സ് ഇൻ ഇന്റലിജൻസ് ആൻഡ് നാനോ സിസ്റ്റംസ് എൻജിനിയറിംഗ് പഠനത്തിനാണ് സ്കോളർഷിപ്പ്. രണ്ടു വർഷമാണ് കോഴ്സ് കാലാവധി. ജിബിൻ സെപ്റ്റംബറിൽ യൂറോപ്പിലേക്ക് തിരിക്കും.
കണ്ണൂർ എൻജിനിയറിംഗ് കോളജിൽ നിന്ന് ഇക്കഴിഞ്ഞ മേയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിത്ത് മൈനർ ഡിഗ്രി ഇൻ കംപ്യൂട്ടർ സയൻസിൽ ബിടെക് ഓണേഴ്സ് പാസായതിനു പിന്നാലെയാണ് സ്കോളർഷിപ്പ്. ആദ്യ സെമസ്റ്റർ ഗ്രീസിലും രണ്ടാം സെമസ്റ്റർ ജർമനിയിലുമാണ്. ഗ്രീസ്, ജർമനി ഫ്രാൻസ്, പോർച്ചുഗൽ, ലിത്വാനിയ എന്നീ രാജ്യങ്ങളിലാണ് മൂന്നും നാലും സെമസ്റ്റർ. ഇതിൽ ഏത് രാജ്യത്ത് മൂന്നും നാലും സെമസ്റ്റർ പഠിക്കണമെന്ന് വിദ്യാർഥിക്ക് തെരഞ്ഞെടുക്കാം. കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റനായിരുന്നു. എഫ് സോൺ ചാന്പ്യൻഷിപ്പ് നേടിയ ടീമിനെ നയിച്ചതും ജിബിനായിരുന്നു. കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് സ്റ്റുഡന്റ് പ്ലേസ്മെന്റ് കോ-ഓർഡിനേറ്ററുമായിരുന്നു. പത്താം ക്ലാസ് വരെ കണ്ണൂർ സെന്റ് മൈക്കിൾസിലും പ്ലസ് ടു പഠനം പാല ബ്രില്യൻസിലും മാന്നാനം കുര്യാക്കോസ് ഏലിയാസ് സ്കൂളിലുമായിരുന്നു.
രണ്ടു വർഷം മുന്പ് ജ്യേഷ്ഠൻ ജീവൻ ബാബുവിന് ന്യൂക്ലിയർ ഫിസിക്സ് പഠനത്തിനുള്ള 45 ലക്ഷത്തിന്റെ ഇതേ സ്കോളർഷിപ്പ് ലഭിച്ചിരുന്നു. ജീവൻ യൂറോപ്പിൽ ഉപരിപഠനത്തിന്റെ അവസാനഘട്ടത്തിലാണ്.