പറശിനിക്കടവ് ബസ് സ്റ്റാൻഡ് കോംപ്ലക്സിനും കൺവൻഷൻ സെന്ററിനും മന്ത്രിസഭാനുമതി
1566805
Friday, June 13, 2025 2:16 AM IST
ധർമശാല: പറശിനിക്കടവിൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കൺവൻഷൻ സെന്റർ എന്നിവ നിർമിക്കാൻ മന്ത്രിസഭയുടെ അനുമതി. 27കോടി രൂപ ചെലവിലുള്ള പദ്ധതിയുടെ നടത്തിപ്പിന് കിഫ്ബി പദ്ധതികളുടെ നിർവഹണ ഏജൻസിയായ ഇംപാക്ട് കേരളയെ ഏൽപിക്കാനാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അനുതി നൽകിയത്.
ബേസ്മെന്റ് പാർക്കിംഗ് ഉൾപ്പെടെ അഞ്ചുനിലകളിലായി 61,000ചതുരശ്ര അടിയിലാണ് ബസ് സ്റ്റാൻഡ് കോംപ്ലക്സും കൺവൻഷൻ സെന്ററും നിർമിക്കുക. താഴത്തെ നിലയിലും ഒന്നാം നിലയിലും പൂർണമായും വാണിജ്യാവശ്യത്തിനുളള അന്പത് മുറികളാണ് ഉണ്ടാവുക. പത്ത് വിശ്രമമുറികളും രണ്ട് വലിയ ഡോർമിറ്ററിയുമാണ് രണ്ടാം നിലയിൽ ഒരുക്കുക. മൂന്നാം നിലയിൽ ഗെയിമിംഗ് സ്പേസ്, ഫുഡ്കോർട്ട്. കൺവൻഷൻ സെന്ററിനോടു ചേർന്ന് സെമി ഓപ്പൺ ടെറസും കോവർക്കിംഗ സ്പേസും സജ്ജീകരിക്കും.
പറശിനി അമ്പലം മുതൽ മോറാഴ നീലിയാർ കോട്ടം വരെയുള്ള തീർഥാടന വഴിയുൾപ്പെടുന്ന വെള്ളിക്കീൽ-പറശിനിക്കടവ് ടൂറിസം കോറിഡോറിന് എട്ടുകോടിരൂപയുടെ പ്രവൃത്തിക്കും അനുമതിയായിട്ടുണ്ട്. വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക്, നീലിയാർ കോട്ടം, ധർമശാല ആർട് ഗ്യാലറി എന്നിവയാണ് ഈ കോറിഡോറിലുൾപ്പെടുന്നത്.തീർഥാടകരുൾപ്പടെയുള്ളവർക്ക് താമസസൗകര്യമൊരുക്കാൻ സർക്കാർ വിശ്രമമന്ദിരത്തിന് അഞ്ച്കോടിരൂപയും വകയിരുത്തിയിരുന്നു.
ആരോഗ്യവകുപ്പിന്റെ കൈയിലുള്ള 50 സെന്റ് സ്ഥലം ഇതിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. പറശിനിയിലെ ബോട്ട് സർവീസ് ശക്തിപ്പെടുത്താൻ രണ്ട് എസി ബോട്ടുകളും ഉടനെത്തും. ഇതിന് രണ്ടുകോടിരൂപയും ബോട്ട്ജെട്ടി വിപുലീകരിക്കാൻ മൂന്നരക്കോടി രൂപയും പറശിനിപുഴയുടെ തീരസംരക്ഷണത്തിന് ഒരു കോടിരൂപയും അനുവദിച്ചിട്ടുണ്ട്. പറശിനിയുടെ മുഖഛായതന്നെ മാറ്റുന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.