മട്ടന്നൂരിൽ തെരുവുനായ ശല്യം രൂക്ഷം: രണ്ടുപേർക്കു കടിയേറ്റു
1566515
Thursday, June 12, 2025 12:41 AM IST
മട്ടന്നൂർ: മട്ടന്നൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം വർധിക്കുന്നു. രണ്ടു ദിവസത്തിനിടെ കുട്ടിയടക്കം രണ്ടുപേർക്ക് തെരുവു നായയുടെ കടിയേറ്റു. ഉരുവച്ചാൽ ഇടപ്പഴശിയിൽ വിദ്യാർഥിനി നായ്ക്കൂട്ടത്തിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാത്രി 7.30 ഓടെ മട്ടന്നൂർ-തലശേരി റോഡില്‍ കാനറാ ബാങ്കിനു സമീപത്തു നിന്നാണ് ആറു വയസുകാരൻ ആദമിന്റെ കൈക്ക് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ പത്രവിതരണക്കാരനെയാണു തെരുവു നായ ആക്രമിച്ചത്. പുലര്‍ച്ചെ മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇല്ലംമൂലയിലെ വത്സന് കടിയേറ്റത്. ഉരുവച്ചാൽ ഇടപ്പഴശിയിൽ ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ടു വരികയായിരുന്ന കുട്ടിക്ക് നേരെയും തെരുവ് നായയുടെ ആക്രമണ ശ്രമമുണ്ടായി. ഇടപ്പഴശിയിലെ ഫാത്തിമയാണു തലനാരിഴയ്ക്ക് നായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.