ഇരിട്ടിയിലെ നിരീക്ഷണ കാമറകൾ കണ്ണടച്ചു
1566801
Friday, June 13, 2025 2:15 AM IST
ഇരിട്ടി: നഗരത്തിലെ കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഇരിട്ടി ടൗണിലും പരിസരങ്ങളഇലും സ്ഥാപിച്ച 20 നിരീക്ഷണ കാമറകളും കണ്ണടച്ചു. ഇതോടെ നഗരത്തിലും പരിസരങ്ങളിലും കുറ്റകൃത്യം നടത്തുന്നവരെ കണ്ടെത്തുന്നതിനായി പോലീസ് ബുദ്ധിമുട്ടുന്നു. ഇരിട്ടി പോലീസ് സ്റ്റേഷനുമായിട്ടായിരുന്നു കാമറകൾ ബന്ധിപ്പിച്ചിരുന്നത്. നഗരവും പരിസരവും കാമറക്കണ്ണിലായിരുന്നപ്പോൾ ഓരോ പ്രദേശവും സ്റ്റേഷനിൽ ഇരുന്നു കൊണ്ടുതന്നെ പോലീസിന് നിരീക്ഷിക്കാമായിരുന്നു.
അറ്റകുറ്റപ്പണികൾ നടത്താതെ വന്നതോടെയാണ് കാമറകൾ പ്രവർത്തന രഹിതമായത്. ഇതോടെ രാത്രി കാലങ്ങളിൽ ഉൾപ്പെടെ നടക്കുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ പോലീസ് വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തേണ്ട അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ വഴിയോര കച്ചവട കേന്ദ്രത്തിൽ നിന്ന് കുടകൾ മോഷണം പോയത് കണ്ടെത്താൻ വ്യാപാര സ്ഥാപനങ്ങളിലെ കാമറ ദൃശ്യങ്ങളാണ് പോലീസ് ആശ്രയിച്ചത്. പുതിയപാലം സിഗ്നലിൽ ഡിവൈഡർ തകർത്ത വാഹനത്തെ കണ്ടെത്താൻ കാമറയുടെ അഭാവത്തിൽ ഇതുവരെ സാധിച്ചിട്ടില്ല. കേരള-കർണാടക അതിർത്തി പട്ടണമായ ഇരിട്ടിയിൽ 2021 ആദ്യപകുതിയിലാണ് കാമറകൾ സ്ഥാപിച്ചത്.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ ഓട്ടോമേഷൻ എന്ന സ്ഥപനമായിരുന്നു സ്ഥാപിച്ചത്. സ്ഥാപിച്ചതു മുതൽ സ്ഥാപനത്തിൽ നിന്ന് എഎംസി കാലാവധിക്കുള്ളിൽ പോലും കൃത്യമായി സർവീസ് ലഭിച്ചിരുന്നില്ലെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. നേരത്തെ ചില കാമറകൾ പ്രവർത്തിക്കാതെ വന്നപ്പോൾ പോലീസുകാർ തന്നെ സ്വന്തം നിലക്ക് പണം നൽകി പ്രവർത്തന ക്ഷമമാക്കിയിരുന്നു.
ഇത്തവണ മുഴുവൻ കാമറകളും ഒന്നിച്ച് പ്രവർത്തന രഹിതമായതോടെ വലിയ തുക ആവശ്യമാണ്. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. ടൗണുകളിൽ സിസിടിവി കാമറകൾ വേണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും ഫണ്ട് ലഭിക്കാറില്ലെന്നും ആക്ഷേപമുണ്ട്.
പോലീസ് സ്റ്റേഷൻ
പരിസരത്തും
കാമറ വേണം
ഇരിട്ടി-കൂട്ടുപഴ അന്തർ സംസ്ഥാന പാതയിൽ പ്രവർത്തിക്കുന്ന ഇരിട്ടി പോലീസ് സ്റ്റേഷൻ പരിസരത്തും കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കർണാടകയിൽ നിന്ന് വരുന്നതും പോകുന്നതുമായി വാഹനങ്ങൾ നിരീക്ഷിക്കാൻ കാമറ ആവശ്യമാണ്. അന്തർ സംസ്ഥാന കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനും ഇത് സഹായമാകും. ഇരിട്ടി ടൗണിലെ കാമറകൾ അടിയന്തരമായി പ്രവർത്ത സജ്ജമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നത്.