കുപ്പം കപ്പണത്തട്ടിൽ മഴ പെയ്താൽ ദുരിതം തുടരും
1566514
Thursday, June 12, 2025 12:41 AM IST
സ്വന്തം ലേഖകൻ
തളിപ്പറമ്പ്: മഴ പെയ്താൽ കുപ്പം കപ്പണത്തട്ടിൽ മണ്ണിടിച്ചിൽ തുടരാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പരിസരവാസികൾ. ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ തടയാനായി ചാക്കുകളിൽ ജില്ലിപ്പൊടി നിറച്ചും കരിങ്കൽ ചീളുകൾ കൊണ്ട് മതിലുകൾ തീർത്തും മണ്ണിലേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചും പ്രതിരോധം തീർത്തിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ മണ്ണെടുപ്പ് കാരണം മുകളിൽ നിന്ന് കുതിച്ച് വരുന്ന വെള്ളം കാരണമുണ്ടാകുന്ന മണ്ണിടിച്ചിലിനെ പ്രതിരോധിക്കാൻ ഇവയ്ക്ക് സാധിക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മണ്ണിടിച്ചിലിനെ പ്രതിരോധിക്കാൻ സിമന്റ് പ്ലാസ്റ്റർ ചെയ്ത ഭാഗം ഇടിഞ്ഞ് വീണത് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വാഹനങ്ങൾ സർവീസ് നടത്തുന്ന റോഡിൽ വെള്ളം ഒഴുകി റോഡ് തകർന്നതും വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല സർവീസ് റോഡിന് താഴെയായുള്ള ഭാഗവും മഴയത്ത് ഇടിഞ്ഞുതാഴാൻ സാധ്യതയേറെയാണെന്ന് പറയുന്നു. കാലവർഷാരംഭം മുതൽ നിരവധി തവണ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. തുടർന്ന് പ്രദേശവാസികൾ ദേശീയപാതാ ഉപരോധം നടത്തിയിരുന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് മണ്ണിടിച്ചിൽ തടയാനുള്ള പ്രവൃത്തികൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പതിനൊന്ന് ദിവസത്തിന് ശേഷം കഴിഞ്ഞാഴ്ചയാണ് റോഡ് തുറന്ന് കൊടുത്തത്.
സിഎച്ച് നഗറിൽ
കണ്ണീർ മഴക്കാലം
ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുമ്പോൾ ഭയന്ന് കഴിയുകയാണ് സിഎച്ച് നഗർ നിവാസികൾ. കാലവർഷാരംഭം മുതൽ ദേശീയപാതാനിർമാണത്തിനായി കുപ്പം കപ്പണത്തട്ട് ഭാഗത്ത് കുന്നുകൂട്ടിയിട്ട മണ്ണും ചെളിയുമാണ് സിഎച്ച് നഗറിലെ വീടുകളിലേക്ക് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്. കപ്പണത്തട്ട് ഭാഗത്ത് കുന്നിടിച്ചുതാഴ്ത്തിയിടത്തുനിന്ന് ഇടിഞ്ഞുവീഴുന്ന മണ്ണും ചെളിയും ഈ ഭാഗത്തേക്കാണെത്തുന്നത്. ഇതു കാരണം ദുരിതം അനുഭവിക്കുകയാണ് സിഎച്ച് നഗർ നിവാസികൾ. കാലവർഷമാരംഭത്തിൽ വന്ന അതിശക്തമായ മഴയും കപ്പണത്തട്ടിലെ മണ്ണിടിച്ചിലും സിഎച്ച് നഗറിനെ ചെളിയിൽ മുക്കിയിരുന്നു.
നാല്പതോളം വീടുകളിലാണ് ചെളിയും വെള്ളവുമിരച്ചെത്തിയിരുന്നത്. ഈ ഭാഗത്തേക്കുള്ള റോഡും വീട്ടുമുറ്റവുമെല്ലാം ചെളിയിൽ മുങ്ങിയിരിന്നു. ബുഷ്റ, മറിയം, ശബാന, മുസ്തഫ ഹാജി, ആമിന, ഫാത്തിമ തുടങ്ങിയവരുടെ വീട്ടിനകത്ത് വരെ വെള്ളം കയറിയിരുന്നു. ഇതേതുടർന്ന് ഇലക്ട്രോണിക്സ് വസ്തുക്കൾ അടക്കമുള്ളവ നശിച്ചിരുന്നു. നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് അധികൃതർ ഉറപ്പുകൊടുത്തിരിന്നുവെങ്കിലും ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായില്ല എന്ന് ഇവർ ആരോപിക്കുന്നു.
ശബാനയുടെ വീടിന്റെ പിറകുവശത്തും പറമ്പിലും ചളി അടിഞ്ഞത് മാറ്റാൻ ഇതുവരെ നിർമാണ കമ്പനിക്കാർ തയാറായിട്ടില്ല. വെള്ളത്തിന്റെ കുത്തൊഴുക്കിൽ മണ്ണിടിഞ്ഞ് ഷൈമയുടെ വീട് ഏതു നിമിഷവും തകർന്ന് വീഴാവുന്ന നിലയിലാണ്. ഈ ദുരിതത്തിന് ശാശ്വതപരിഹാരം കണ്ടില്ലെങ്കിൽ ഓരോ മഴയും സിഎച്ച് നഗറിന് സമ്മാനിക്കുന്നത് പ്രളയ സമാനമായ അവസ്ഥയാണ്. മഴ പെയ്താൽ ഭീതി കാരണം ഒന്നുറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ സിഎച്ച് നഗർ നിവാസികൾ.