കരിന്തളം-പയ്യന്പള്ളി കെവി ലൈൻ അലൈൻമെന്റ് മാറ്റം: സർവേയ്ക്കെത്തിയ സംഘത്തെ തടഞ്ഞു
1566804
Friday, June 13, 2025 2:16 AM IST
കണിച്ചാർ: കരിന്തളം -പയ്യമ്പള്ളി 440 കെവിയുടെ അലൈൻമെന്റ് മാറ്റത്തിന് സർവേയ്ക്കെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കണിച്ചാർ ടൗണിലൂടെ ലൈൻ കടന്നുപോകുന്ന ഭാഗത്ത് പുതിയ സർവേക്കെത്തിയ സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന ഉദ്യോഗസ്ഥർ സർവേ നടത്താതെ മടങ്ങി.
2016 ൽ സർക്കാർ അംഗീകരിച്ച കേളകം -കണിച്ചാർ പഞ്ചായത്തിന്റെ അതിർത്തിയിലൂടെയുള്ള അലൈൻമെന്റ് തന്നെ നടപ്പാക്കണണെന്നാവശ്യപ്പട്ടായിരുന്നു പ്രതിഷേധം. കെഎസ്ഇബി ട്രാൻസ്കിഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.ബി. അമർനാഥ്, അസിസ്റ്റന്റ്എൻജിനിയർമാരായ എം.വി.പ്രശാന്തൻ, ആർ. പാർഥപൻ, ആർ. സംഗീത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നാട്ടുകാർ തടഞ്ഞത്.
പോണിച്ചേരി കുഞ്ഞുകൃഷ്ണൻ, സെബാസ്റ്റ്യൻ മാണിക്യത്താഴെ, ജോസ് പുള്ളിക്കുളവിൽ, ലോറൻസ് മുഞ്ഞനാട്ട്, ചാക്കോ തയ്ക്കുന്നേൽ, മത്തായി മൂലെച്ചാലിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുതിയ അലൈൻമെന്റിൽ 27 പേർക്ക് വീടുകൾ നഷ്ടമാകുമെന്നതിനാലും ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ ഭീഷണിയിലാകുമെന്നതിനാലും പുതിയ അലൈൻമെന്റ് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു.നേരത്തെ നിശ്ചയിച്ച അലൈൻമെന്റ് മാറ്റുന്നതിന് പിന്നിൽ ചില രാഷ്ട്രീയ കളികളുണ്ടെന്നും ഇവർ ആരോപിച്ചു.
സർക്കാർ അംഗീകരിച്ച അലൈൻമെന്റ് കടന്നുപോകുന്ന പ്രദേശത്ത് നാട്ടുകാർ ബദൽ അലൈൻമെന്റ് മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ സാധ്യത പരിശോധിക്കാൻ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ കണിച്ചാർ ടൗണിൽ എത്തിയത്. എന്നാൽ ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഇത് സംബന്ധിച്ച് യാതൊരു വിവരവും ബന്ധപ്പെട്ടവർ തങ്ങളെ അറിയിച്ചിട്ടില്ല എന്നും പ്രദേശത്തുള്ളവർ പറഞ്ഞു.