കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ സുരിജക്ക് സർക്കാർ ധനസഹായം വൈകുന്നു
1566794
Friday, June 13, 2025 2:15 AM IST
ഇരിട്ടി: ഏഴു ദിവസം മുന്പ് വീടിന്റെ മുറ്റത്ത് വച്ച് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കച്ചേരിക്കടവിലെ നടുവിലെ കിഴക്കേതിൽ സുരിജ വിശ്വനാഥന്റെ ചികിത്സാ ധനസഹായം വൈകുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് സുരിജ. 11 വാരി എല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും ശ്വാസകോശത്തിൽ ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്ത സുരിജക്ക് രണ്ടു ലക്ഷത്തിലധികം രൂപ ഇപ്പോൾ തന്നെ ചികിത്സയ്ക്കായി ചെലവായിക്കഴിഞ്ഞു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് താങ്ങാൻ കഴിയുന്നതിൽ അധികമാണ് ചികിത്സാ ചെലവുകൾ.
താലൂക്കിൽനിന്ന് ലഭിക്കുമെന്ന് പറയുന്ന 16000 രൂപയും ആശുപത്രി ബില്ലുകൾ സമർപ്പിച്ചാൽ വനം വകുപ്പ് നൽകുന്ന ഒരു ലക്ഷം രൂപ ചികിത്സ ധനസഹായവും ലഭിക്കാൻ വൈകുന്നത് നിർധന കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ് . ഇവർക്ക് തുടർചികിത്സയും ആവശ്യമാണ്. ഇതിനും ഭീമമായ തുക കണ്ടെത്തണം. സർക്കാർ അടിയന്തര സഹായം നൽകണമെന്ന് എല്ലാ സംഘടനകളും ആവശ്യപ്പെട്ടിട്ടും അപകടം നടന്ന ഒരാഴ്ച പിന്നിടുമ്പോഴും യാതൊരു സഹായവും കുടുംബത്തിന് ലഭിച്ചിട്ടില്ല.
അടിയന്തര സഹായം
ലഭിക്കാൻ പ്രായോഗിക
ബുദ്ധിമുട്ടുകൾ
തഹസിൽദാർ അനുവദിക്കുന്ന 16000 രൂപയുടെ അടിയന്തിര ധനസഹായത്തിന് പോലും കടമ്പകൾ ഏറെയാണ്. വനംവകുപ്പിന്റെ ധനസഹായം ലഭിക്കണമെങ്കിൽ ബില്ലുകളും മറ്റ് വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്. രണ്ടു വർഷം മുന്പ് നടന്ന അപകടത്തിന്റെ നഷ്ടപരിഹാരമാണ് ഇപ്പോൾ വനം വകുപ്പ് നല്കികൊണ്ടിരിക്കുന്നത്.
വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റാൽ വനംവകുപ്പ് നൽകുന്ന പരമാവധി ചികിത്സാ സഹായം ഒരു ലക്ഷം രൂപയാണ്. കച്ചേരിക്കടവിൽ തന്നെ ഡൊമിനിക്ക് എന്നയാളെ കാട്ടാന ആക്രമിച്ചതിന്റെ ചികിത്സാ ധനസഹായം ലഭിച്ചത് രണ്ടു വർഷത്തിന് ശേഷമാണ്. സുരിജയുടെ ഒരാഴ്ചത്തെ ചികിത്സാ ചെലവുതന്നെ രണ്ടുലക്ഷം കടന്നു. ഒരു വർഷത്തോളം തുടർചികിത്സ ആവശ്യമായ സുരിജക്ക് ലക്ഷങ്ങളുടെ ചികിത്സ ആവശ്യമാണ്.
ചികിത്സ ധനസഹായ
കമ്മിറ്റി രൂപീകരിച്ചു
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തെ സഹായിക്കുന്നതിനായി കച്ചേരിക്കടവിൽ ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ചു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നലിന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് ചികിത്സാസഹായ സമിതി രൂപീകരിച്ചത്.
കച്ചേരിക്കടവിൽ ബാരാപോൾ പുഴയോരത്ത് കർണാടക വനത്തോട് ചേർന്ന് കേരളത്തിന്റെ റവന്യൂ ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളിൽ ഒന്നാണിവർ. മാക്കൂട്ടത്ത് കുമ്മട്ടിക്കട നടത്തിയായിരുന്നു ഇവർ ജീവിത മാർഗം കണ്ടെത്തിയിരുന്നത്. ജീവിതമാർഗം ഒന്നുമില്ലാത്ത കുടുംബത്തിന് മനുഷ്യത്വത്തിന്റെ പേരിൽ സർക്കാർ അടിയന്തര ധനസഹായം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.