പട്ടികജാതിക്കാരിയെ ആക്രമിച്ച് ഹോട്ടലൊഴിപ്പിച്ച ബിജെപി നേതാക്കൾക്കെതിരേ കേസ്
1566520
Thursday, June 12, 2025 12:41 AM IST
കണ്ണൂർ: കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി തെരഞ്ഞെടുപ്പ് ഓഫീസ് ആവശ്യത്തിന് വേണ്ടി പട്ടികജാതിക്കാരിയായ സംരഭക വാടക കെട്ടിടത്തിൽ നടത്തി വന്ന ഹോട്ടൽ ബലമായി ഒഴിപ്പിക്കുകയും സംരഭകയെ മർദിക്കുകയും ചെയ്തതിന് ബിജെപി ജില്ലാ നേതാക്കൾക്കെതിരേ പട്ടികജാതി-വർഗ നിയമപ്രകാരം കേസെടുത്തു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ജസ്വന്ത്, മീഡിയാ സെൽ ജില്ലാ കൺവീനർ ജോഷിത്ത്, ജില്ലാ നേതാവ് ജിതിൻ എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ താണയിൽ പ്രതികളുടെ ഉടമസ്ഥതയിലുള്ള "തറവാട്' എന്ന ഹോട്ടൽ അര ലക്ഷം രൂപ അഡ്വാൻസും പ്രതിദിനം 1500 രൂപ വാടകയ്ക്കെടുത്ത് നടത്തി വന്നിരുന്ന തോട്ടട അവേരപറന്പ് സ്വദേശിനി തെക്കൻ കാഞ്ചനയുടെ പരാതിയിലാണ് നടപടി. വായ്പയെടുത്ത് ഹോട്ടലിൽ ഒരുക്കിയ നാലുലക്ഷം രൂപയുടെ ഫർണിച്ചറുകളും പാത്രങ്ങളും തകർത്തുവെന്നും കാഞ്ചന നൽകിയ പരാതിയിൽ പറയുന്നു.
സംഭവം നടന്നപ്പോൾ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഇവർ പറഞ്ഞു. പിന്നീട് കേരള പട്ടികജനസമാജത്തിന്റെ സഹായത്തോടെ ഡിജിപിക്കും ഉത്തരമേഖല ഡിഐജിക്കും പരാതി നൽകിയതിനെ തുടർന്ന് ഇപ്പോൾ ടൗൺ പോലീസ് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു കണ്ണൂർ എസിപിക്കാണ് അന്വേഷണ ചുമതല.
എസ്സി, എസ്ടി പരാതിയിൽ സ്റ്റേഷൻ എസ്എച്ച്ഒവിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി അമിതാധികാരം ഉപയോഗിച്ച് പ്രതികളെ സഹായിക്കുകയായിരുന്നുവെന്ന് കേരള പട്ടികജന സമാജം കുറ്റപ്പെടുത്തി.
അധികാര ദുർവിനിയോഗം നടത്തി കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ച എസ്എച്ച്ഒ ക്കെതിരെ പട്ടികജാതി-വർഗ നിയമപ്രകാരം കേസെടുക്കണമെന്ന് കേരള പട്ടികജന സമാജം ജനറൽ സെക്രട്ടറി തെക്കൻ സുനിൽകുമാർ ആവശ്യപ്പെട്ടു.