ചെങ്ങളായി-ചുഴലി റോഡിലെ ഗർത്തം: വിദഗ്ധ പരിശോധനയ്ക്ക് ശിപാർശ
1566798
Friday, June 13, 2025 2:15 AM IST
ചെങ്ങളായി: ചെങ്ങളായി - ചുഴലി റോഡിൽ രൂപപ്പെട്ട ഗർത്തം സംബന്ധിച്ച് വിശദമായ പഠനം നടത്താൻ സ്ഥലം സന്ദർശിച്ച സംഘം ശിപാർശ ചെയ്തു. തിരുവനന്തപുരത്തുനിന്നുള്ള എൽഎസ്ജിഡി ചീഫ് എൻജിനീയർ, ജില്ലാ എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർ, ജിയോളജിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് ദുരന്തനിവാരണ അഥോറിറ്റിയോട് വിശദപഠനം നടത്തണമെന്ന് ശിപാർശ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്തെ ദേശീയ ഭൗമ ശാസ്ത്ര പഠനകേന്ദ്രത്തിലെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തണമെന്നാണ് ആവശ്യപ്പട്ടിരിക്കുന്നത്. പഠനകേന്ദ്രത്തിലെ റെസിസ്റ്റിവിറ്റി ഇമേജിംഗ് യന്ത്ര സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തമെന്നും എങ്കിൽ മാത്രമേ ഭൂമിക്കടിയിലെ മണ്ണ്, പാറ, വെള്ളം എന്നിവയുടെ സ്വഭാവം, ഗർത്തം രൂപപ്പെട്ടതിന്റെ ആഘാതം എന്നിവ കണ്ടെത്താനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു. വിദഗ്ധ സംഘത്തെ എത്രയും പെട്ടെന്ന് അയക്കണമെന്ന് ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.കെ. രത്നകുമാരി പറഞ്ഞു.
വിദഗ്ധസംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമേ റോഡ് പുനർനിർമാണം നടത്തുക. കഴിഞ്ഞ മൂന്നിനാണ് ചെങ്ങളായി - അരിമ്പ്ര - ചുഴലി റോഡിൽ നാല് മീറ്റർ ആഴത്തിൽ ഗർത്തം രൂപപ്പെട്ടത്.
പ്രദേശത്ത് വിശദമായ പരിശോധന എത്രയും പെട്ടെന്ന് നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനനും ആവശ്യപ്പെട്ടു.