വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ വധശ്രമ കേസ്; മൂന്നു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല, കാരണം കേന്ദ്രാനുമതി ലഭിക്കാത്തത്
1566796
Friday, June 13, 2025 2:15 AM IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തി വന്ന പ്രതിഷേധത്തിനിടെ 2022 ജൂണ്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് എന്നിവർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുകയും വധിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്.
വിമാന റാഞ്ചൽ ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിമാനറാഞ്ചൽ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിക്കുന്നതിന് കേന്ദ്രവ്യോമഗതാഗത മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിനായി കഴിഞ്ഞ വർഷം ഏപ്രിലിൽ കുറ്റപത്രം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അയച്ചിരുന്നു. ഓഗസ്റ്റിൽ കുറ്റപത്രത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കത്തയച്ചുവെങ്കിലും കേന്ദ്രം അനുമതി നൽകിയിട്ടില്ല.
വ്യോമയാന മന്ത്രാലയവും കേന്ദ്ര ഏജൻസികളും നടത്തിയ അന്വേഷണത്തിൽ കുറ്റപത്രത്തിൽ പറയുന്നതു പോലുള്ള വിമാനറാഞ്ചൽ ശ്രമം ഉണ്ടായിട്ടില്ലെന്നും പ്രതിഷേധം മാത്രമാണ് നടന്നതെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് അനുമതി നൽകാത്തതെന്നും വിവരമുണ്ട്. ഈ സാഹചര്യത്തിൽ വിമാനറാഞ്ചൽ വകുപ്പ് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കേണ്ടി വരും എന്നാണ് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
മുഖ്യമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് അന്നത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ. ശബരിനാഥിനെതിരെയും കേസെടുത്തിരുന്നു. വിമാനത്തിൽ വച്ച് പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ചെന്ന് മുദ്രാവാക്യം വിളിച്ചപ്പോൾവിമാനത്തിലെ യാത്രക്കാരനായ സിപിഎം നേതാവ് ഇ.പി. ജയരാജൻ ഇവരെ മർദിച്ചതായും പരാതിയുണ്ട്. വിമാനത്തിൽ വച്ച് ഇ.പി. ജയരാജൻ തങ്ങളെ മർദിച്ചുവെന്ന് കാണിച്ച് ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതിയിൽ ഇ.പി. ജയരാജനെതിരെ കേസെടുത്തിരുന്നു.
കള്ളക്കേസിൽ കുടുക്കിയ സർക്കാർ
വേട്ടയാടൽ തുടരുന്നു: ഫർസീൻ മജീദ്
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സർക്കാരും സിപിഎമ്മും തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് അധ്യാപകനായ ഫർസീൻ മജീദ് പറഞ്ഞു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടർന്ന് മാനേജ്മെന്റ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷൻ കാലാവധിക്കുശേഷം മാനേജ്മെന്റ് തിരിച്ചെടുത്തെങ്കിലും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടില്ല. ഇതു കാരണം ശന്പളമുൾപ്പടെയുള്ള ആനുകൂല്യങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് കള്ളക്കേസുകൾ ചുമത്തിയ ആഭ്യന്തര വകുപ്പിന് കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിയുന്നില്ലെന്നത് വലിയ വീഴ്ചയാണ്. മുഖ്യമന്ത്രിക്ക് ഇതാണ് ഗതിയെങ്കിങ്കിൽ സാധാരണക്കാര്‍ക്ക് എന്ത് നീതിയാണ് ലഭിക്കുക.