കാലാങ്കിയിൽ കാട്ടാന; വ്യാപകമായി കൃഷി നശിപ്പിച്ചു
1567040
Saturday, June 14, 2025 1:07 AM IST
ഉളിക്കൽ: കാലാങ്കിയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം വരുത്തി. ചൂണ്ടനാനി ജോർജ്, കണ്ണച്ചേൽ സാലി, മൈലുമ്മൂട്ടിൽ റോയ് തുടങ്ങിയവരുടെ തെങ്ങ്, വാഴ, കശുമാവ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 12ന് ശേഷമാണ് സംഭവം. കുറച്ചു ദിവസങ്ങളായി മേഖലയിൽ കാട്ടാനയുള്ളതിനാൽ ഉറങ്ങാതെ കാവലിരുന്നെങ്കിലും വ്യാഴാഴ്ച അർധരാത്രി ഉറങ്ങിപ്പോയ സമയത്താണ് ആനക്കൂട്ടം എത്തിയതെന്നാണ് ചൂണ്ടനാനി ജോർജ് പറയുന്നത്. ജോർജിന്റെ പുരയിടത്തിലാണ് കൂടുതൽ നാശനഷ്ടം വരുത്തിയിരിക്കുന്നത്.
വീടിന് സമീപം വരെയെത്തിയ ആനക്കൂട്ടം കായ്ഫലമുള്ള തെങ്ങുകൾ ചുവടെ പിഴുതു നശിപ്പിച്ചു. വാഴ, കവുങ്ങ് തുടങ്ങി നിരവധി കാർഷിക വിളകൾ ചവിട്ടി നശിപ്പിച്ചു. വീടിന് സമീപത്തു നിന്ന മാവിലെ മാങ്ങകൾ മുഴുവൻ കുലുക്കി പറിച്ചു. കൃഷിയിടത്തിലെ കയ്യാലകൾ മുഴുവൻ ചവിട്ടിപ്പൊളിച്ച നിലയിലാണ്. കർണാടക വനമേഖലയിൽ നിന്ന് ഇറങ്ങുന്ന ആനകളാണ് മേഖലയിൽ വ്യാപക നാശം വിതയ്ക്കുന്നത്. ഏക്കർ കണക്കിന് വരുന്ന കൃഷിയിടങ്ങളിലാണ് ആനക്കൂട്ടം ഇറങ്ങിയത്.
ഒന്നിൽ കൂടുതൽ ആനകൾ ഉണ്ടെന്നും പടക്കം പൊട്ടിച്ചും മറ്റും ആനയെ തുരത്താൻ ശ്രമിച്ചിട്ടും ആനകൾ പിൻമാറുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുജിത്ത് രാഘവൻ, പി.ആർ. ഡിവിൻ, പി.സി. മിഥുൻ, വാച്ചർ രജീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പ്രദേശത്ത് സോളാർവേലിയുണ്ടെങ്കിലും ഒന്നും പ്രവർത്തനക്ഷമമല്ല. പുതിയ സോളാർ തൂക്കുവേലി ഏതാനും ദിവസം മാത്രമാണ് പ്രവർത്തിച്ചതെന്നും നാട്ടുകാർ പറയുന്നു.