ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസിലെ പ്രതി 20 വർഷത്തിനു ശേഷം പിടിയിൽ
1566512
Thursday, June 12, 2025 12:41 AM IST
കണ്ണൂർ: രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ വിരുതനെ 20 വർഷത്തിനു ശേഷം ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചെറുവത്തൂർ കെഎംകെ തിയേറ്ററിന് സമീപം രാഗി മന്ദിരം ഹൗസിൽ എം.പി. രാകേഷ് (45)ആണ് പിടിയിലായത്. 2005 ൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്ന സംഭവം.
രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇയാളും കൂട്ടാളിയും ചേർന്ന് തട്ടിക്കൊണ്ടുപോയി മൈസൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചത്. പോക്സോ കുറ്റം അന്ന് നിലവിലുണ്ടായിരുന്നില്ല. ബലാത്സംഗത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. അതിനുശേഷം ഇയാളെക്കുറിച്ചൊരു വിവരവുമുണ്ടായില്ല. ഒന്നാം പ്രതിയെ മുന്നേ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് രണ്ടാം പ്രതിക്കായി പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പുതുച്ചേരിയിലുണ്ടെന്ന് വിവരം ലഭിച്ചു.
പോലീസ് സംഘം പുതുച്ചേരി കോട്ടക്കുപ്പത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ മാത്യൂസ് ഡിസിൽവ ജാക്സൺ, സ്ക്വാഡ് അംഗങ്ങളായ സി.പി. നാസർ, ബൈജു, വിനിൽ, മിഥുൻ, റമീസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.