പ്രതിരോധം പാളുന്നു; തെങ്ങിനും കമുകിനും മഞ്ഞളിപ്പ് രോഗം പടരുന്നു
1567564
Sunday, June 15, 2025 7:52 AM IST
പെരുമ്പടവ്: കൃഷിയിടങ്ങളിൽ മഞ്ഞളിപ്പ് രോഗം പടർന്നുപിടിക്കുന്നത് നാളികേര-കമുക് കർഷകരെ കണ്ണീരിലാഴ്ത്തുന്നു. വ്യാപകമായ രീതിയിലാണ് തെങ്ങിൻ തോട്ടങ്ങളിലും കമുകിൻ തോട്ടങ്ങളിലും മഞ്ഞളിപ്പ് രോഗം പടർന്നുപിടിക്കുന്നത്, കായ്ഫലമുള്ള നിരവധി തെങ്ങുകളും കമുകുകളും രോഗബാധയെത്തുടർന്ന് ഉണങ്ങി നശിക്കുകയും ഉത്പാദനം ഗണ്യമായി ഇടിയുകയും ചെയ്തു.
ഏപ്രിൽ-മേയ് മാസങ്ങളിലെ തുടർച്ചയായ മഴ മഞ്ഞളിപ്പ് രോഗത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മഞ്ഞളിപ്പിനും കൂമ്പുചീയലിനും പുറമെ ഇലകരിച്ചിൽ, ഫംഗസ് രോഗങ്ങൾ എന്നിവയും കൃഷിയിടങ്ങളിൽ പടരുന്നുണ്ട്. നാളികേരത്തിന്റെയും അടയ്ക്കയുടെയും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
പകുതി മൂപ്പുപോലും ആകാത്ത അടയ്ക്കകൾ പൊഴിയുകയാണ്.
സമീപകാലത്ത് തേങ്ങയ്ക്ക് ഉയർന്ന വില ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തിലുണ്ടായ കനത്ത ഇടിവ് കാരണം ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. കമുക് കർഷകരും ഇതേ അവസ്ഥയിലാണ്. ഇതോടൊപ്പം അടയ്ക്കയുടെ ഇറക്കുമതി നടക്കുന്നതായും വ്യാപാരികൾ പറയുന്ന. ഒരാഴ്ച മുമ്പ് വരെ 470 രൂപ വിലയുണ്ടായിരുന്ന അടയ്ക്ക വില 410 ൽ എത്തിയിരിക്കുകയാണ്.
വിലയിലെ ഏറ്റക്കുറച്ചിലുകൾ അടയ്ക്ക വ്യാപാരം നടത്താൻ തന്നെ വ്യാപാരികൾ മടിക്കുകയാണ്.
പല ചെറുകിട വ്യാപാരികൾക്കും ലക്ഷങ്ങളുടെ നഷ്ടം കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിട്ടുണ്ട്. കവുങ്ങിലെയും ഓലകളും വിളകളും ഉണങ്ങി കരിയുന്ന വിധത്തിലും രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓല കരിച്ചിലിന് പിന്നാലെ മരങ്ങളും ഉണങ്ങി നശിക്കുകയാണ്.
രോഗബാധ തടയാൻ കുമ്മായം, മഗ്നീഷ്യം തുടങ്ങിയവ കൃഷിയിടത്തിൽ പ്രയോഗിക്കുകയും കൃഷിവകുപ്പ് നിർദേശപ്രകാരം മരുന്ന് തളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രോഗബാധ നിയന്ത്രണവിധേയമല്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യം ശക്തമാണ്.