അയ്യൻകുന്നിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
1567921
Tuesday, June 17, 2025 1:19 AM IST
ഇരിട്ടി: അയ്യൻകുന്ന് പാറയ്ക്കാമലയിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ദേവസ്യ ചാമക്കാലായിൽ, ബിജു ചാമക്കാലായിൽ, തോമസ് മച്ചേരിക്കാലയിൽ, ജോണി ആലഞ്ചേരി, സാബു ആലഞ്ചേരി തുടങ്ങിയ കർഷകരുടെ വാഴ, തെങ്ങ്, കമുക്, കശുമാവ് എന്നിവയാണ് നശിപ്പിച്ചത്. വനപാലക സംഘമെത്തിയാണ് ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയത്.
കഴിഞ്ഞ രാത്രി കൊട്ടിയൂർ വനമേഖലയിൽ നിന്നെത്തിയ ആനകളാണ് നാശം ഉണ്ടാക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മേഖലയിൽ ഇരുപതിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കനത്ത മഴയായതിനാൽ സംഭവം ആരുടേയും ശ്രദ്ധയില്പെട്ടിരുന്നില്ല. തിങ്കാളാഴ്ച്ച പുലർച്ചെയോടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. ബാരാപോൾ പുഴ കടന്നാണ് ഇവിടത്തേയ്ക്ക് ആനകൾ എത്തുന്നത്.
ആനക്കൂട്ടം നശിപ്പിച്ച കൃഷിയിടം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സീമാ സനോജ്, ഐസക് ജോസഫ്, സജി മച്ചിത്താനി, സെലീന ബിനോയി, സക്കീർ ഹുസൈൻ എന്നിവർ സ്ഥലം സന്ദർശിച്ചു ജനവാസ മേഖലയിലുള്ള കാട്ടാനകളെ ഉടൻ വനത്തിലേക്ക് തുരത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിന് വനപാലകർക്കൊപ്പം നാട്ടുകാരുടെ സഹായവും ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തു. വനം ആർആർടിയുടെ നേതൃത്വത്തിൽ മേഖലയിൽ പരിശോധന ശക്തമാക്കി. ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും സ്ഥലത്തെത്തി ആനയുടെ സഞ്ചാര പാത പരിശോധിച്ചു.