കർണാടക വനംവകുപ്പിലെ ഡ്രൈവറുടെ മരണത്തിൽ ദുരൂഹതയെന്ന് ഭാര്യ, ഉദ്യോഗസ്ഥർക്കെതിരേ കേസ്
1567904
Tuesday, June 17, 2025 1:19 AM IST
ഇരിട്ടി: കർണാടക വനംവകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായിരുന്ന ഗോപാലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാര്യയും ബന്ധുക്കളും പോലീസിൽ പരാതി നൽകി. ഗോപാലിന്റെ ഭാര്യ ചിത്ര നൽകിയ പരാതിയിൽ വനംവകുപ്പ് സോണൽ ഫോറസ്റ്റ് ഓഫീസർ രാജശേഖർ, ഡിആർഎഫ് വേണുഗോപാൽ, വനംവകുപ്പ് ജീവനക്കാരൻ ശിവു അഭി, കരാറുകാരൻ പ്രകാശ് എന്നിവർക്കെതിരെ കുട്ട പോലീസ് കേസെടുത്തു.
25 വർഷമായി കല്ലഹല്ല ഫോറസ്റ്റ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന ഗോപാൽ മേയ് 22ന് വനംവകുപ്പ് ജീവനക്കാർക്കൊപ്പം ഡ്യൂട്ടിയിലായിരിക്കെ വാഹനാപകടത്തിൽ പരിക്കേറ്റതിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഗുരുതരമായി പരിക്കേറ്റ ഗോപാലിനെ കൂടെയുള്ളവർ മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭ്യമാക്കാതെ അടുത്ത നാഗാവൂർ ഹാദിയിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു.
26ന് ഗോപാലിനെ ഭാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇക്കഴിഞ്ഞ 12ന് മരിച്ചു. ഗോപാലിന് സംഭവിച്ച അപകടത്തെക്കുറിച്ച് വകുപ്പധികൃതരെ അറിയിച്ചിട്ടും ജീവൻ രക്ഷിക്കാനുള്ള നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് ഭാര്യ ചിത്ര നൽകിയ പരാതിയിൽ പറയുന്നു. അപകടത്തെക്കുറിച്ച് പോലീസിലും വീട്ടിലും അറിയിക്കാതിരുന്നതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.