മഴ തുടരുന്നു; നാശവും
1567909
Tuesday, June 17, 2025 1:19 AM IST
കണ്ണൂർ: ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടടം. മലയോര മേഖലയിലടക്കം പല സ്ഥലങ്ങളിലും മരം വീണ് വീടുകൾ ഭാഗികമായി തകർന്നു. മതിലിടിഞ്ഞ് വീണ് വീടുകൾക്ക് കേടുപാടുകൾ പറ്റി. മരം വീണ് ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി ബന്ധം നിലയ്ക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് പുഴയോരത്ത് താമസിക്കുന്നവരെ മാറ്റി താമസിപ്പിച്ചു.
പന്നിയൂരിൽ കൂവങ്കുന്നില്‍ പുഞ്ചയില്‍ ജെയിംസിന്റെ വീടിനു മുകളില്‍ തെങ്ങ് വീണ് കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം. പരിക്കേറ്റ നാലുപേരേയും തളിപ്പറന്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലന്ന് പന്നിയൂര്‍ വില്ലേജ് ഓഫീസര്‍ ബിനില്‍ ആന്റണി അറിയിച്ചു. കൊളേച്ചരി സ്വദേശിനി സരോജിനി കോക്കമണിയുടെ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് വീടിന് വിള്ളൽ സംഭവിച്ചു.
ചേലേരി സി.വി ആരിഫയുടെ വീടിന്റെ മതില് തകര്‍ന്ന് തൊട്ട് അടുത്തുള്ള സാജിദിന്റെ പണി പൂര്‍ത്തിയാകാത്ത വീടിനും അബ്ദുള്‍ മജീദിന്റെ വീടിനും നാശനഷ്ടം പറ്റി. രണ്ടു വീട്ടുകാരോടും മാറി താമസിക്കാന്‍ തളിപ്പറമ്പ് തഹസില്‍ദാര്‍ പി. സജീവന് നിര്‍ദേശം നല്കി. മയ്യില്‍ വില്ലേജ് വള്ളിയോട്ട് സി.വി സദാനന്ദനന്റെ വീടിന് മതില് ഇടിഞ്ഞു വീണ് ഭാഗിക നഷ്ടം സംഭവിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി.പഴയ ബസ് സ്റ്റാൻഡ്ഓവർ ബ്രിഡ്ജ്, റെയിൽവേ സ്റ്റേഷൻ പരിസരം, മുനീശ്വരൻ കോവിൽ പരിസരം, കണ്ണൂർ യൂണിവേഴ്സിറ്റിക്ക് സമീപം തുടങ്ങി പല സ്ഥലങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലും കരിവെള്ളൂർ - പെരളം, രാമന്തളി പഞ്ചായത്തകളിലും വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇതേ തുടർന്ന് ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറിയിട്ടുണ്ട്. തായിനേരി കാരയിലെ എം. ശോഭയുടെ വീടിന്റെ ഒരുഭാഗം കനത്ത മഴയിൽ തകർന്നു. രാമന്തളി സർവീസ് സഹകരണ ബാങ്കിനും സമീപത്തെ ശാന്തയുടെ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
കാനായി മീങ്കുഴി ഡാം കരകവിഞ്ഞു. ഡാമിനു മുകളിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കാനായി, മണിയറ, ചന്തപ്പുര, തോട്ടംകടവ്, പരവന്തട്ട, കവ്വായി, വെള്ളൂർ, തായിനേരി, അന്നൂർ, കണ്ടോത്ത് പങ്ങടം തുടങ്ങി വിവിധ പ്രദേശങ്ങളിൽ വീടുകൾക്കു ചുറ്റും വെള്ളമുയർന്നിട്ടുണ്ട്. ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള ഒരുക്കങ്ങൾ നടത്തിയി ട്ടുണ്ടെന്ന് പ്രദേശങ്ങൾ സന്ദർശിച്ച ശേഷം നഗരസഭ ചെയർമാൻ കെ.വി. ലളിത പറഞ്ഞു. രാമന്തളി പഞ്ചായത്തിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ പൊട്ടി വീണും മറ്റും വൈദ്യുതി കമ്പികളും തൂണുകളും മറ്റും തകർന്നിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന തിനായി കെഎസ്ഇബി ജീവനക്കാർ ശ്രമം തുടരുകയാണ്.
സ്കൂൾ
മതിൽക്കെട്ടിടിഞ്ഞു
മണക്കടവ്: കനത്ത മഴയെ തുടർന്ന് മണക്കടവ് ശ്രീപുരം ഗവ: ഹയർ സെക്കൻഡറി സ്കൂളിന്റെ അൻപതടി ഉയരത്തിലുള്ള മതിൽക്കെട്ടിന്റെ അടിഭാഗം ഇടിഞ്ഞു വീണു.
ഇന്നലെ ഉച്ചയ്ക്ക് കനത്ത മഴയിലായിരുന്നു സംഭവം. മണക്കടവ് ടൗണിൽ പച്ചക്കറിക്കട നടത്തുന്ന മനോജിന്റെ കടയുടെ പിറകുവശത്തോട് ചേർന്നാണ് മൺതിട്ട ഇടിഞ്ഞു വീണത്.
കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായാൽ ടൗണിലെ കടകൾക്കും സ്കൂൾ കെട്ടിടത്തിനും, ടോയ്ലെറ്റ് സമുച്ചയത്തിനും കേടുപാടുകൾ സംഭവിക്കാം. മരങ്ങളുടെ വേരിറങ്ങിയതും അപകടഭീതി ഉണ്ടാക്കുന്നുണ്ട്. അധികൃതർ ജാഗ്രതയോടെ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മതിലിനോട് ചേർന്നു മണ്ണിടിഞ്ഞ് അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ജില്ലാ കളക്ടറോടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റി നോടും ആവശ്യപ്പെട്ടു