കോലുവള്ളിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴയീടാക്കി
1567912
Tuesday, June 17, 2025 1:19 AM IST
ചെറുപുഴ: കഴിഞ്ഞ ദിവസം കോലുവള്ളിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ കണ്ടെത്തി എൻഫോഴ്സ്മെന്റ് സ്ക്വാഡ് 15000 രൂപ പിഴയീടാക്കി. കടുമേനി സ്വദേശി അസീം അബ്ദുള്ളയാണ് മാലിന്യം തള്ളിയതിന് പിഴ അടച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാര്യങ്കോട് പുഴയിൽ കോലുവള്ളി കമ്പിപ്പാലത്തിനടിയിൽ ചാക്കിലും പ്ലാസ്റ്റിക് കൂടിലുംകെട്ടി മാലിന്യം തള്ളിയത്. പ്രദേശത്ത് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് മാലിന്യം കണ്ടെത്തിയത്.
പത്ത് ചാക്കിലേറെ മാലിന്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഹരിതകർമ സേനാംഗങ്ങളും ചേർന്ന് പുഴയിൽ നിന്ന് കരയിൽ എത്തിച്ചു. കനത്ത മഴയിൽ കുറെ ചാക്കുകൾ ഒഴുകി പോയതായും സംശയി ക്കുന്നു. താഴ്ചയുള്ള ഭാഗത്തു തളളിയ ചാക്കുകൾ വടം കെട്ടി പുഴയിലിറങ്ങിയാണ് കരയ്ക്കെത്തിച്ചത്.
ചിക്കന്റെ അവശിഷ്ടങ്ങൾക്ക് പുറമെ ഐസ്ക്രീം പായ്ക്കറ്റ്, പ്ലാസ്റ്റിക് കുപ്പികൾ, പച്ചക്കറിയുടെ അവശിഷ്ടങ്ങൾ, ഭക്ഷണം കഴിച്ച പ്ലേയിറ്റുകൾ തുടങ്ങിവയാണ് ചാക്കിൽ നിറച്ച് പുഴയിൽ തള്ളിയത്. മാലിന്യത്തിൽ നിന്നു ലഭിച്ച ബിൽ, ഐസ് ക്രീം പാക്കറ്റുകൾ എന്നിവ പരിശോധിച്ചാണ് ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റേയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആളെ കണ്ടെത്തിയത്.
പഞ്ചായത്തംഗം ജോയ്സി ഷാജി, അസിസ്റ്റന്റ് സെക്രട്ടറി ഇ.ബി. രമദേവി, ജൂണിയർ സൂപ്രണ്ട് അനിൽകുമാർ കരിച്ചേരി, ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ്, ആരോഗ്യ പ്രവർത്തകൻ ജോബിൻ, വിഇഒ പ്രജീഷ് എന്നിവർ നേതൃത്വം നൽകി.