അടിപതറുന്ന ആനയടിപ്പാലം ഈ മഴക്കാലം അതിജീവിക്കുമോ...?
1567620
Monday, June 16, 2025 1:14 AM IST
ചന്ദനക്കാംപാറ: തകർച്ചയുടെ അവസാനഘട്ടത്തിലെത്തി പയ്യാവൂർ പഞ്ചായത്തിലെ ആനയടിപ്പാലം. പയ്യാവൂർ പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ ഉൾപ്പെടുന്ന ജനവാസ കേന്ദ്രങ്ങളിലുള്ളവർ പുറംലോകവുമായി ബന്ധപ്പെടാനാശ്രയിക്കുന്ന പ്രധാന റോഡിലെ പാലമാണ് ഏത് സമയവും തകർന്നു വീണേക്കാമെന് അവസ്ഥയിലെത്തി നിൽക്കുന്നത്. ചന്ദനക്കാംപാറ മാന്തോടിൽ നിന്ന് ആനയടി വഴി ഏറ്റുപാറയിലേക്കുള്ള റോഡിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച പാലത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ്തന്നെ കാര്യമായ ബലക്ഷയം സംഭവിച്ചിരുന്നു.
കർണാടക വനത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിലുണ്ടായ വെളളപ്പൊക്കത്തിലും കുത്തൊഴുക്കിലും പാലത്തിന്റെ മധ്യഭാഗത്തെ തൂണിന് തകരാർ സംഭവിക്കുകയും മുകളിലെ സ്ലാബിൽ വിള്ളൽ വീഴുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പാലത്തിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഓരോ മഴക്കാലം കഴിയുമ്പോഴും പാലത്തിന്റെ മധ്യഭാഗത്തെ തൂണിന്റെ അടിഭാഗം ബലക്ഷയം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തൂൺ തകർന്നിളകി ചെരിഞ്ഞ നിലയിലായിട്ടുണ്ട്. ഇനിയുമൊരു ഉരുൾപൊട്ടലോ ശക്തമായ വെള്ളപ്പാച്ചിലോ ഉണ്ടായാൽ പാലം തകർന്നു വീണേക്കും.
അപകടാവസ്ഥയിലായ പാലത്തിന് പകരം പുതിയ പാലം നിർമിക്കണമെന്ന് കാണിച്ച് പലതവണ നിവേദനം നൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തം സംഭവിച്ചാൽ മാത്രമേ നടപടിയുണ്ടാകൂ എന്ന നിലപാട് സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.