കേരളത്തിലെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെളളമെത്തിക്കും: റോഷി അഗസ്റ്റിൻ
1567917
Tuesday, June 17, 2025 1:19 AM IST
തലശേരി: കേരളത്തിലെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെളളമെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തലശേരി മണ്ഡലം ആദ്യഘട്ടത്തിൽ തന്നെ ഏറെ മുന്നേറിയെന്നും അദ്ദേഹം പറഞ്ഞു. തലശേരി നഗരസഭ 26-ാം വാർഡിലെ നവീകരിച്ച കാരാൽതെരു ശ്രീമഹാഗണപതി ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ന് കേരളത്തിൽ 44 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സാധിച്ചുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാറാണി എന്നിവർ മുഖ്യാതിഥികളായിരുന്നു. 65 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് കുളം നവീകരണത്തിനായി ജലസേചന വിഭവ വകുപ്പ് അനുവദിച്ചത്.
ഒന്‍പത് ലക്ഷം ലിറ്റര്‍ ജലം സംഭരിച്ചു വയക്കാവുന്ന രീതിയാലാണ് കുളം നിര്‍മിച്ചത്. 52.61 ലക്ഷം രൂപയാണ് ഇതുവരെയുള്ള നിര്‍മാണ ചെലവ്. സംഭരിക്കുന്ന ജലം കൃഷി ആവശ്യങ്ങള്‍ക്കും പൊതുജനാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയും.
ചടങ്ങിൽ വെച്ച് നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അശ്വന്ത് ബാബുവിനെ സ്പീക്കർ ഉപഹാരം നൽകി ആദരിച്ചു.
കുടിവെള്ള പദ്ധതി
നിർമാണം
വേഗത്തിലാക്കണം
കണ്ണൂർ: തലശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. നഗരസഭ ഹാളിൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാലമായാലും പ്രവൃത്തി തുടരാൻ ഉദ്യോഗസ്ഥർ ഇടപെടണം. പ്ലാന്റ് നിർമാണവും ടാങ്ക് പ്രവൃത്തിയുമെല്ലാം മഴക്കാലത്തും നടത്തണം. പൈപ്പിടാൻ കുഴിയെടുത്ത റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ കാലതാമസമുണ്ടാവരുതെന്നും മന്ത്രിപറഞ്ഞു.
കുടിവെള്ള പദ്ധതി നിർമാണ പ്രവൃത്തിക്ക് വേഗം പോരെന്നും ഉദ്യോഗസ്ഥർ ഇടപെട്ട് നിർമാണ പ്രവൃത്തി വേഗത്തിലാക്കണമെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. തലശേരി നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും ജലജീവൻ മിഷൻ, അമൃത് പദ്ധതികളുടെ പ്രവർത്തന പുരോഗതി സൂപ്രണ്ടിംഗ് എൻജിനിയർ കെ. സുദീപ് വിശദീകരിച്ചു.