ആറളത്ത് കാട്ടാന ഷെഡും തൊഴുത്തും തകർത്തു
1568228
Wednesday, June 18, 2025 1:54 AM IST
ഇരിട്ടി: ആറളത്ത് തിങ്കളാഴ്ച രാത്രി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു വീടിന്റെ അടുക്കള ഷെഡും മറ്റൊരു വീട്ടിലെ തൊഴുത്തും കാട്ടാന തകർത്തു. കുട്ടികടക്കം വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് 10 ൽ സരോജിനിയുടെ വീടിന്റെ അടുക്കള ഷെഡാണ് കാട്ടാന തകർത്തത്.
രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. സരോജിനിയുടെ മകൾ സന്ധ്യയും കുട്ടികളും ആനക്ക് മുന്നിൽ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. കുട്ടികളെ മൂത്രം ഒഴിപ്പിക്കാനായി വീടിന് വെളിയിൽ എത്തിയപ്പോൾ പുറത്തുണ്ടായിരുന്ന കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സന്ധ്യയ്ക്കും കുട്ടികൾക്കും വീടിനകത്തേക്ക് ഓടിക്കയറാനായതിനാലാണ് ജീവൻ തിരിച്ചു കിട്ടിയത്.
ബ്ലോക്ക് 11 ലെ സജി കൈമയുടെ വീടിനു സമീപത്തെ തൊഴുത്താണ് കാട്ടാന തകർത്തത്.പറമ്പിലെ വാഴയും മറ്റ് വിളകളും നശിപ്പിച്ചു. വീടിനു സമീപത്തെ പ്ലാവിൽ നിന്ന് ചക്കകൾ പറിച്ചെടുത്ത് തിന്നശേഷമാണ് കാട്ടാന മടങ്ങിയത്. സജിയുടെ അയൽവാസിയുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.മൂന്ന് മാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ പതിനാറിലേറെ ഷെഡുകളാണ് ആനകൾ തകർത്തത്.
വാളത്തോടും ആനയിറങ്ങി
ആറളം വാളത്തോട് നിർമലഗിരി മേഖലയിലും തിങ്കളാഴ്ച രാത്രി കാട്ടാനയിറങ്ങി വീടിനോട് ചേർന്ന വിറകുപര തകർത്തു. ഐക്കര വടക്കേതിൽ പ്രസന്നന്റെ വിറക് പുരയാണ് തകർത്തത്. പെരുവാമല ജോയി , ജീരകശേരി സണ്ണി , ജീരകശേരി ജോസുകുഞ്ഞ് എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചു.