ആനമതിൽ കടന്ന് ആളെക്കൊല്ലി മോഴയാന ജനവാസ മേഖലയിൽ
1568464
Thursday, June 19, 2025 12:59 AM IST
കേളകം: ആറളം പുനരധിവാസ മേഖലയിൽ ആളുകളെ കൊല്ലുകയും നാശം വിതയ്ക്കുകയും ചെയ്ത മോഴയാന ചീങ്കണ്ണി പുഴയോരത്തെ ആനമതിൽ കടന്ന് പൂക്കുണ്ടിലെ ജനവാസ മേഖലയിൽ. ചൊവ്വാഴ്ച രാത്രി ജനവാസമേഖലയിലെത്തിയ മോഴയാന വ്യാപകമായി കൃഷി നശിപ്പിച്ചു. പൂക്കുണ്ടിലെ കർഷകരായ ഷിനോജ് തയ്യിൽ, രാജൻ വടക്കേപറമ്പിൽ, റെക്സിൻ ഉള്ളാഹയിൽ, സാജൻ പാലത്തിങ്കൽ, ഷാജി പാലത്തിങ്കൽ, ബെസ്സി പാലത്തിങ്കൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് മോഴയാന നാശം വിതച്ചത്.
അടയ്ക്കാത്തോട് -കണിച്ചാർ റോഡരികിലെ ആനപ്രതിരോധ മതിൽ മുൻകാലുകൾ ഉയർത്തിവച്ച് കടന്നുവെന്നാണ് നിഗമനം. ജനവാസ മേഖലയിൽ മോഴയാന എത്തിയതിനെ തുടർന്ന് വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയും വനംവകുപ്പുദ്യോഗസ്ഥരും താമസക്കാരും ചേർന്ന് വിരട്ടി ഓടിക്കുകയുമായിരുന്നു. ഇവിടെ നിന്ന് ആനമതിൽ ചാടിക്കടന്ന ആന ആറളം വന്യജീവി സങ്കേതത്തിലേക്കാണ് പോയത്.
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മോഴയാനയെ വെടിവച്ചു കൊല്ലണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വനംവകുപ്പിന്റെ രാത്രികാല പട്രോളിംഗോ, മറ്റ് ഇടപെടലുകളോ പ്രദേശത്തുണ്ടാകാറില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആറളം വന്യജീവി സങ്കേതത്തിനു മുന്നിൽ പ്രക്ഷോഭമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.