കനത്ത മഴ: മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപകം
1568226
Wednesday, June 18, 2025 1:54 AM IST
കണ്ണൂർ: ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും വ്യാപകമായി. കൂവേരി വില്ലേജില്‍ ചപ്പാരപ്പടവ് ടൗണ്‍, പന്നിയൂര്‍ വില്ലേജില്‍ പന്നിയൂര്‍ പൂമംഗലം കൂളി കുണ്ട്, പൂമംഗലം മാഴൂര്‍ റോഡ്, തളിപ്പറമ്പ് വില്ലേജില്‍ തൃച്ചംബരം ഭാഗത്തുള്ള റോഡ്, കാക്കാത്തോട് ബസ് സ്റ്റാൻഡ്, കുറുമാത്തൂര്‍ വില്ലേജില്‍ കുറുമാത്തൂര്‍ കാണിച്ചമല്‍ എന്നിവിടങ്ങളാണ് കനത്തമഴയില്‍ വെള്ളക്കെട്ടിലായത്.
പരിയാരം ദേശീയപാതയില്‍ വെള്ളക്കെട്ടായതോടെ സമീപത്തെ വി.വി. കരുണാകരന്റെ വീട്ടില്‍ വെള്ളം കയറി. കുറുമാത്തൂര്‍ കാണിച്ചമലില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ നാല് കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. പരിയാരം ഇരിങ്ങള്‍ നിവാസി കെ.പി. മിഥുന്റെ വീടിനോട് ചേര്‍ന്നുള്ള മതില് ഇടിഞ്ഞു വീടിന്റെ പോര്‍ച്ച് തകര്‍ന്നു. ആളപായമില്ല.
എടക്കാട് വില്ലേജ് കണ്ണൂര്‍ കരാര്‍ ദേശം കുറുവ പാലത്തിനു സമീപം കോട്ടമ്മല്‍ കുന്ന് കനത്ത മഴയില്‍ ഇടിഞ്ഞുവീണു. അപകട സാധ്യതയുള്ളതിനാല്‍ സമീപത്തെ മൂന്ന് കുടുംബങ്ങളോടും ബന്ധു വീടുകളിലേക്ക് മാറി താമസിക്കുവാന്‍ സ്ഥലം സന്ദര്‍ശിച്ച ഡപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ് പുല്ലാഞ്ഞിക്കാട് നിര്‍ദേശം നല്കി.
ചെക്കിക്കടവ് പാലത്തിനു സമീപം വലിയവളപ്പില്‍ ഷാജിയുടെ വീടിനു സമീപം വീണ്ടും കരയിടിച്ചില്‍ ഉണ്ടായതോടെ കുടുംബത്തോട് മാറി താമസിക്കുന്നതിനു റവന്യു അധികൃതര്‍ നിര്‍ദേശം നല്കി.
മട്ടന്നൂർ: വെളിയമ്പ്ര കൊട്ടാരം പെരിയത്തിൽ റോഡിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. റോഡരികിലെ മരം വൈദ്യുത ലൈനിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നു മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
പയ്യന്നൂരില്‍ 30 വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു
പയ്യന്നൂര്‍: ശക്തമായ മഴയില്‍ വെള്ളം കയറിയ കാപ്പാട്, കാനായി, തോട്ടം കടവ്, പരവന്തട്ട, മുത്തത്തി പ്രദേശത്തെ വീടുകളില്‍ നിന്നും ആള്‍ക്കാരെ ബന്ധുവീടുകളിലേക്കും സിപിഎം ഓഫീസിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ പരവന്തട്ട-കാപ്പാട് പ്രദേശത്തെ 15 വീടുകളിലെയും വെള്ളം കയറിയ മറ്റ് സ്ഥലങ്ങളിലെ 15 വീടുകളിലുള്ളവരേയുമാണ് മാറ്റിയത്.
മഴ ശക്തമായി തുടരുകയാ ണെങ്കില്‍ ഇവിടങ്ങളിൽ കഴിയുന്നവരേയും മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അതിനാവശ്യമായ ക്രമീകരണങ്ങള്‍ മുത്തത്തി സ്കൂളിലും വേങ്ങയില്‍, കാനായി സ്കൂളുകളിലും ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ കെ.വി. ലളിത അറിയിച്ചു.
പരവന്തട്ട കാപ്പാട് പ്രദേശത്തെ വീടുകളിലെ കന്നുകാലികളെ പരവന്തട്ട ക്ഷേത്ര മൈതാനിയിലെക്ക് മാറ്റി. അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും പെരുമ്പ പുഴയിലും കവ്വായി പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും യാതൊരു കാരണവശാലും പുഴകളില്‍ ഇറങ്ങാനോ പുഴ മുറിച്ച് കടക്കാനോ പാടില്ലെന്നും നിര്‍ദേശമുണ്ട്.