മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജീപ്പ് ഡ്രൈവർമാരുടെ തീവെട്ടിക്കൊള്ള
1567646
Monday, June 16, 2025 1:28 AM IST
നടുവിൽ: മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയംതട്ട്, ഏഴരക്കുണ്ട്, പൈതൽമല എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്ന ജീപ്പ് ഡ്രൈവർമാർ അമിത വാടക ഈടാക്കുന്നതായി പരാതി. പാലക്കയംതട്ടും ഏഴരക്കുണ്ടും കാണാൻ വന്ന കാഞ്ഞങ്ങാട് സ്വദേശികളിൽനിന്ന് അമിത വാടക ഈടാക്കിയതിനെതിരേ തളിപ്പറമ്പ് ജോയിന്റ് ആർടിഒയ്ക്കും കുടിയാന്മല പോലീസ് സ്റ്റേഷനിലും പരാതി നൽകി.
കാഞ്ഞങ്ങാട് അരയി പാലക്കൽ സ്വദേശി എസ്. ജഗദീഷാണ് പരാതി നൽകിയത്. പാലക്കയത്തേക്കുള്ള യാത്രയിൽ കൈതളം എന്ന സ്ഥലത്തുനിന്നും ഏഴരക്കുണ്ടിലേക്കും തിരിച്ചു പാലക്കയത്തേക്കും ഓടിയതിന് ഒരു ജീപ്പിനു 3000 രൂപ വാടക വാങ്ങിയതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ 20 പേരുള്ള സംഘത്തിൽ കുട്ടികളും സ്ത്രീകളും ആയിരുന്നു ഭൂരിപക്ഷവും.
എല്ലാവർക്കും കൂടി യാത്ര ചെയ്യാൻ മൂന്നു ജീപ്പ് ഏർപ്പാടാക്കേണ്ടി വന്നു. കൈതളം വഴി പാലക്കയത്തേക്ക് പോവുകയായിരുന്ന തങ്ങളുടെ ട്രാവലർ തടഞ്ഞുനിർത്തി മുകളിലേക്ക് ഓഫ് റോഡ് ആണെന്നും വാഹനം പോകില്ലെന്നും നുണ പറയുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മൂന്നു സ്ഥലങ്ങൾ കാണിച്ചു തരാമെന്നും 27.5 കിലോമീറ്റർ ദൂരം ഓടാൻ ഉണ്ടെന്നും ഒരു ജീപ്പിനു 3000 രൂപ വാടകയാകും എന്ന് പറഞ്ഞു.
12 കിലോമീറ്റർ ദൂരം വരുന്ന യാത്രയയ്ക്കാണ് അമിതവാടക വാങ്ങിയത്. മൂന്ന് സ്ഥലത്ത് പോകാം എന്ന് പറഞ്ഞ് രണ്ടു സ്ഥലത്തല്ലേ പോയുള്ളൂ എന്ന് ചോദിച്ചതിന് അപമര്യാദയായി പെരുമാറിയെന്നും തങ്ങൾക്ക് മാനനഷ്ടം ഉണ്ടാക്കിയെന്നതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രമായി മാറിയതു മുതൽ ടാക്സി ഡ്രൈവർമാരുടെ പെരുമാറ്റത്തെക്കുറിച്ചും അമിത വാടകയെക്കുറിച്ചും നിരവധി പരാതിയാണ് ഉയർന്നുവന്നിരിക്കുന്നത്. കൈതളം വഴി വരുന്നവരാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്. നിലവിൽ മിനി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലക്കയം തട്ടിന്റെ മുകളിലെത്തുമെങ്കിലും വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുകളിൽ ആൾക്കാരെ കൊണ്ടുപോവുകയും അമിതമായ വാടക ഈടാക്കുന്നുണ്ടെന്നും നിരവധി പരാതികൾ മുമ്പ് തന്നെ ഉണ്ടായിരുന്നു. സൗകര്യമുണ്ടങ്കിലും ചില ഉൾപ്രദേശങ്ങളിലൂടെ ഓഫ് റോഡ് ആയി സഞ്ചരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ദിവസവും നൂറുക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന പാലക്കയംതട്ടിൽ ഇപ്പോൾ വളരെ കുറഞ്ഞ എണ്ണം സഞ്ചാരികൾ മാത്രമാണ് എത്തുന്നത്.