വെള്ളിച്ചിലങ്കയണിഞ്ഞ് മൺസൂൺ മലയോരം
1567644
Monday, June 16, 2025 1:28 AM IST
ദീപിക ലേഖകർ
കണ്ണൂർ: മഴക്കാലം തുടങ്ങിയതോടെ മലയോരത്ത് മൺസൂൺ ടൂറിസവും സജീവമായി. ചെറുതും വലുതുമായ മലയോരപ്രദേശങ്ങളിലെ വെള്ളച്ചാട്ടങ്ങൾ കാണാനും ആസ്വദിക്കാനും സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. പുഴയോരങ്ങളും തോടുകളും കേന്ദ്രീകരിച്ച് വാട്ടർ റാഫ്റ്റിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങളും സജീവമാണ്.
കോടമഞ്ഞുകൾ പുതച്ച പ്രകൃതി രമണീയമായ മലയോരത്തെ കാഴ്ചകൾ കാണാൻ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് മലയോരത്തേക്ക് ഒഴുകിയെത്തുന്നത്. ടൂറിസം വകുപ്പിന്റെ ശ്രദ്ധ ഒന്നുപതിഞ്ഞാൽ സർക്കാരിന് പ്രധാനപ്പെട്ട വരുമാനമാർഗമായി മലയോരപ്രദേശങ്ങളിലെ മൺസൂൺ കാഴ്ചകളെ മാറ്റാം. പ്രധാനപ്പെട്ട മൺസൂൺ ടൂറിസം കേന്ദ്രങ്ങളിലൂടെ ദീപിക സഞ്ചരിച്ചപ്പോൾ.
അഴകായി അളകാപുരി
കാഞ്ഞിരക്കൊല്ലി: കണ്ണൂർ ജില്ലയുടെ പ്രധാന ടൂറിസം സ്പോട്ടുകളിൽ ഒന്നാണ് കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടവും ശശിപ്പാറയും. കുടകും കാഞ്ഞിരക്കൊല്ലിയും രണ്ടു സംസ്ഥാനങ്ങളുടെ ഭാഗമാണെങ്കിലും കുടകിൽ ജനിച്ച് കേരളത്തിലേക്ക് ഒഴുകുന്ന പുഴ 200 അടി താഴ്ചയിലേക്ക് കുതിച്ചുചാടുന്നു. പച്ചപ്പുകൾക്ക് നടുവിലൂടെ പളുങ്കുമണികൾ ചിതറി താഴേക്ക് പതിക്കുന്ന പുഴയുടെ കാഴ്ച അതീവ മനോഹരം. കണ്ണൂരിൽനിന്നു പയ്യാവൂർ - പാടാംകവല വഴിയും ഇരിട്ടി- മണിക്കടവ് വഴിയും കാഞ്ഞിരക്കൊല്ലിയിൽ എത്താം. കാഞ്ഞിരക്കൊല്ലിയിൽനിന്നും മീശക്കവലയിൽനിന്നും നടന്നുവേണം ഇവിടെ എത്താൻ. വെള്ളച്ചാട്ടം കാണുന്നതിനൊപ്പം സഞ്ചാരികൾക്ക് കുളിക്കാനും അളകാപുരിയിൽ പറ്റും.
പാൽപ്പോലെ പാൽച്ചുരം
കൊട്ടിയൂർ: കൊട്ടിയൂർ പാൽച്ചുരം കാണണമെങ്കി ൽ സാഹസിക യാത്രതന്നെ വേണ്ടിവരും. കൂറ്റൻ പാറകൾക്കിടയിലൂടെ ആർത്തലച്ച് ഒഴുകുന്ന ചെകുത്താൻ തോടിനെ ഏറ്റവും കൂടുതൽ മനോഹരിയാക്കുന്നത് ഈ വെള്ളച്ചാട്ടമാണ്. പാൽച്ചുരം റോഡിന് അല്പം മാറി കാട്ടിനുള്ളിലാണ് ഈ വെള്ളച്ചാട്ടം. പല ദിവസങ്ങളിലും കോടമഞ്ഞിനിടയിലൂടെയാണ് ഇവിടെ എത്താനാകുക. ചുരം പാതകളും കൊക്കകളും താണ്ടി കാൽനടയായി അരകിലോമീറ്ററോളം സഞ്ചരിച്ചാൽ വെള്ളച്ചാട്ടമായി.
വെള്ളം ചാടിയെത്തുന്നിടത്ത് ചെറിയൊരു കുളംപോലെ രൂപപ്പെട്ടിട്ടുണ്ട്. അതിൽ നീന്തിക്കുളിക്കാം. വി നോദസഞ്ചാര വകുപ്പ് ഒന്ന് കണ്ണുതുറന്നാൽ ഇവിടം സഞ്ചാരികളുടെ മൺസൂൺ താവള മാകുമെന്നുറപ്പ്.
പൊൻപുഴ തോട്ടിലെ മീന്തുള്ളി വെള്ളച്ചാട്ടം
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. ധാരാളം സഞ്ചാരികളാണ് മീന്തുള്ളി വെള്ളച്ചാട്ടം കാണാനെത്തുന്നത്. താബോർ മലനിരകളിൽനിന്നും ഉൽഭവിച്ച് കാര്യങ്കോട് പുഴയിൽ ചേരുന്ന പൊൻപുഴ തോട്ടിലാണ് ഈ ഇത് സ്ഥിതി ചെയ്യുന്നത്.
ചെറുപുഴ ടൗണിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
ജൂൺ മുതലാണ് ഇവിടെയും സഞ്ചാരികളെത്തുന്നത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനും കളിക്കുന്നതിനുമൊക്കെ സൗകര്യമുണ്ട്.
ദൃശ്യഭംഗിയിൽ ഏഴരക്കുണ്ട്
ചെമ്പേരി: നടുവിൽ, ഏരുവേശി പഞ്ചായത്തുകളുടെ അതിർത്തിയിൽ കുടിയാന്മലക്കും പൊട്ടംപ്ലാവിനുമിടയിലെ ചാത്തമലക്ക് സമീപമാണ് മലയോര മേഖലയുടെ ദൃശ്യഭംഗിയിൽ ഏറെ വിസ്മയം പകരുന്ന ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കുത്തനെയുള്ള മലഞ്ചെരിവിലെ പാറക്കെട്ടിലൂടെ ഒഴുകിയിറങ്ങുന്ന പുഴയിലെ വിവിധ തട്ടുകളിലായി വെള്ളം താഴേക്ക് പതിക്കുന്നതാണ് ഈ വെള്ളച്ചാട്ടത്തെ മഴക്കാലങ്ങളിൽ കൂടുതൽ നയന മനോഹരമാക്കുന്നത്.
മഴക്കാലത്തെ മലവെള്ളപ്പാച്ചിലിൽ പുഴയിലെ പാറത്തട്ടുകളിൽ ഏഴിടങ്ങളിലായി കാലങ്ങൾക്ക് മുമ്പ് താനേ രൂപം കൊണ്ട വലിയ കുഴികളിലും ഒരു ചെറിയ കുഴിയിലും വേനൽക്കാലത്തും വെള്ളം നിറഞ്ഞുനിൽക്കുന്നതിനാലാണ് ഏഴരക്കുണ്ട് എന്ന പേരു ലഭിക്കാൻ കാരണമായത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ ഡിടിപിസി ഏറ്റെടുത്ത് തൂക്കുപാലങ്ങൾ ഉൾപ്പെടെയുള്ള നടപ്പാതകളും സുരക്ഷാവേലികളും നിരീക്ഷണയിടങ്ങളും സ്ഥാപിച്ച ശേഷമാണ് പ്രവേശന ഫീസ് ഏർപ്പെടുത്തി സഞ്ചാരികളെ സ്വീകരിച്ച് തുടങ്ങിയത്. പുഴയിലിറങ്ങി നീന്തിക്കുളിക്കാൻ താത്പര്യമുള്ളവർക്ക് സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുകൾ സൗജന്യമാണ്.
സഞ്ചാരികളുടെ മനം കവർന്ന് പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടം
പരിയാരം: കാലവർഷം സജീവമായതോടെ പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ചുരുക്കം ചില വർഷം കൊണ്ട് വിനോദസഞ്ചാരികളെ അത്രയേറെ ആകർഷിച്ച കണ്ണൂരിലെ അപൂർവം മഴക്കാല വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടം. ഇടവപ്പാതി തുടങ്ങിയാൽ കാരക്കുണ്ടിൽ സഞ്ചാരികൾ ഒഴിഞ്ഞ നേരമില്ല. വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ മാത്രമല്ല റീൽസ് എടുക്കാനും കല്യാണ ഷൂട്ടിനും എത്തുന്നവര് ഏറെ.
കണ്ണൂരിൽനിന്ന് കാരക്കുണ്ടിലേക്ക് 35 കിലോമീറ്റർ ആണ് ദൂരം. പയ്യന്നൂരിൽ നിന്ന് 20 ഉം തളിപ്പറമ്പിൽ നിന്ന് 13 കിലോമീറ്ററും ദൂരമുണ്ട്. മാതമംഗലത്തു നിന്നും അഞ്ചുകിലോമീറ്ററും ഉണ്ട്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതും ശബ്ദ കോലാഹലങ്ങൾ ഇല്ലാത്തതും സഞ്ചാരികളെ കാരക്കുണ്ടിലേക്ക് ആകർഷിക്കുന്നു.മഴക്കാല വെള്ളച്ചാട്ടമായതിനാൽ വെള്ളം ഒഴുകിയെത്തുന്നത് ചെറു കൈത്തോടുകളിലേക്ക് ആണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് പോലും ഇവിടെ യഥേഷ്ടം നീന്തിത്തുടിക്കാം.
അതിമനോഹരി സൂചിമുഖി
അയ്യൻകുന്ന്: മൺസൂൺ ടൂറിസത്തിന്റെ അനന്ത സാധ്യതയാണ് അധികമാരും കടന്നുചെല്ലാത്ത സൂചിമുഖിയെന്ന അതിമനോഹര വെള്ളച്ചാട്ടം. അയ്യൻകുന്ന് പഞ്ചായത്തിലെ മലയോര അതിർത്തി ഗ്രാമമായ വാളത്തോട് ടൗണിൽനിന്നും നടന്നെത്താവുന്ന ദൂരം മാത്രമേയുള്ളൂ ഇവിടേക്ക്. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളിൽനിന്നും ആരംഭിക്കുന്ന വെമ്പുഴയുടെ ആരംഭംകൂടിയാണ് സൂചിമുഖി വെള്ളച്ചാട്ടം.
കരിങ്കല്ലുകൾക്ക് നടുവിലോടെ രണ്ടു തട്ടുകളയി ചിതറി ഒഴുകി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം സന്ദർശകരെ ആകർഷിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. ഇവിടെ സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കേണ്ടതുണ്ട്. പ്രാദേശിക ഭരണകൂടം മാത്രം ശ്രമിച്ചാൽ ഇത്തരം ടൂറിസം പദ്ധതികൾ പൂർണമായും വിജയത്തിൽ എത്തിക്കുക സാധ്യമല്ല. സംസ്ഥാന സർക്കാരിന്റെ ഇടപെൽ ഉണ്ടയാൽ മാത്രമേ ഇത്തരം മൺസൂൺ ടൂറിസം വിജയത്തിൽ എത്തുകയുള്ളൂ. ഇരിട്ടിയിൽ നിന്നും എടൂർ-കരിക്കോട്ടക്കരി -എടപ്പുഴ വഴിവേണം വാളത്തോടിൽ എത്തിച്ചേരാൻ.
രണ്ടു കുന്നുകൾക്കിടയിലെ
ഹരിതീർഥക്കര വെള്ളച്ചാട്ടം
ചെറുപുഴ: മഴക്കാലം തുടങ്ങിയതോടെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് ഹരിതീർഥക്കര വെള്ളച്ചാട്ടം. കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ജൂൺ മാസം മുതൽ സെപ്റ്റംബർ വരെയാണ് ഹരിതീർഥക്കര സജീവമാകാറുള്ളത്. രണ്ട് കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം ഏതാനും വർഷമേ ആയിട്ടുള്ളൂ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറാൻ തുടങ്ങിയിട്ട്.
25 അടിയോളം ഉയരമുള്ള വെള്ളച്ചാട്ടം രണ്ട് തട്ടുകളായാണ് താഴെ പതിക്കുന്നത്. പയ്യന്നൂർ ചെറുപുഴ റൂട്ടിൽ ചൂരലിനു സമീപത്താണ് ഹരിതീർഥക്കര. ചൂരലിൽ ബസിറങ്ങിയ ശേഷം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. മുന്നോട്ടുള്ള വഴികളിൽ വ്യത്യസ്തമായ പല കാഴ്ചകളും ഒളിഞ്ഞിരിപ്പുണ്ട്. സ്വകാര്യ വാഹനങ്ങളിൽ പോകുന്നവർക്ക് റോഡിന് ഇരുവശത്തുമായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. റോഡിൽനിന്ന് നോക്കുമ്പോൾ തന്നെ കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയാണ് ഹരിതീർഥക്കര നൽകുന്നത്.
പടവുകളിലിറങ്ങി താഴോട്ടു പോകുംതോറും വെള്ളച്ചാട്ടത്തിനു സൗന്ദര്യം കൂടി കൂടി വരും. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നീന്തിക്കളിക്കാനും വെള്ളച്ചാട്ടത്തിൽ കുളിക്കാനും സുരക്ഷിതമായ സൗകര്യമാണ് ഇവിടെ ഉള്ളത്. പയ്യന്നൂരിൽ നിന്നും 18 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം.
കാഴ്ചകളുടെ
നിറവസന്തമൊരുക്കി
കാപ്പിമല വെള്ളച്ചാട്ടം
ആലക്കോട്: വൈതൽമലയുടെയും ആർത്തലച്ച് ഒഴുകുന്ന ജലധാരയായ കാപ്പിമല വെള്ളച്ചാട്ടത്തിന്റെ നിറക്കാഴ്ചകൾ തേടിയാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്.
കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പശ്ചിമഘട്ട മലനിരയിൽ കേരള-കർണാടക അതിർത്തികളിലായാണ് വൈതൽമല സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽനിന്ന് 4500 അടി ഉയരം. മഴക്കാലമായതോടെ വൈതൽമലയുടേയും അതിന്റെ താഴ്വാരത്തുള്ള കാപ്പിമല വെള്ളച്ചാട്ടത്തിന്റെയും കാഴ്ചകൾ സഞ്ചാരികളുടെ മനം കവരുന്നതാണ്.
ആലക്കോട്- ഒറ്റത്തെ- കാപ്പിമല വഴിയാണ് സഞ്ചാരികൾ കാപ്പിമല വെള്ളച്ചാട്ടം കാണാൻ എത്തുന്നത്. വൈതൽമലയടിവാരത്ത് ഏകദേശം അരക്കിലോമീറ്റർ ഉയരത്തിൽനിന്ന് പാറക്കെട്ടുകളെ തഴുകി താഴേക്ക് പാൽനുരതൂകി ഒഴുകിയെത്തുന്ന ജലപ്രവാഹമാണിത്. പുഴയുടെ ഉത്ഭവസ്ഥാനം കൂടിയാണ് വൈതൽക്കുണ്ട് പ്രദേശം. വെള്ളച്ചാട്ടത്തിൽ കുളിക്കാനും കാഴ്ചകൾ നുകരാനുമായി മഴക്കാലമായതോടെ കാപ്പിമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.
വിസ്മയംതീർത്ത്
മുരിക്കിങ്കരി
ശാന്തിഗിരി: കാടിന്റെ വന്യതയിൽ ഒളിപ്പിച്ചുവച്ച വിസ്മയച്ചെപ്പ് പോലെയാണ് അടയ്ക്കാത്തോട് - ശാന്തിഗിരി റോഡിലെ മുരിക്കിങ്കരി വെള്ളച്ചാട്ടം. പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശാന്തിഗിരി മേഖലയിലേക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഈ വെള്ളച്ചാട്ടം സന്ദർശിക്കാൻ വരുന്നവർ നിരവധി പേരാണ്.
അടയ്ക്കാത്തോട്ടിൽനിന്ന് നാരങ്ങാത്തട്ട് വഴി ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇവിടെയെത്താം.നൂറ് അടിയിലേറെ ഉയരത്തിലെ തട്ടുകളായുള്ള പാറയിൽ തട്ടിത്തെറിച്ച് പരന്ന പാറയിൽ തട്ടി അവിടെ നിന്ന് താഴ്വാരത്തേക്ക് ഒഴുകുന്ന വെള്ളച്ചാട്ടമായി പാറയുടെ ചുവരുകളിലൂടെ ഊർന്നിറങ്ങുന്ന ജലപാതം വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
ചേട്ടായിപ്പാറ വെള്ളച്ചാട്ടവും അച്ചൻ ഒളിച്ച പാറയും
അയ്യൻകുന്ന്: അയ്യൻകുന്ന് പഞ്ചായത്തിലെ തന്നെ മൺസൂൺ ടൂറിസത്തിന്റെ മുഴുവൻ സാധ്യതയും ഉപയോഗപ്പെടുത്താവുന്ന വെള്ളച്ചാട്ടമാണ് കളിത്തട്ടുംപാറയിലെ ചേട്ടായിപ്പാറ വെള്ളച്ചാട്ടം. സഹ്യന്റെ മാറിൽനിന്നും പിറവിയെടുക്കുന്ന അരുവികൾ ഒന്നിച്ചുചേർന്ന് ആർത്തുല്ലസിച്ച് പാറക്കെട്ടുകളിൽ തട്ടി ചിതറി മൂന്ന് തട്ടുകളായി താഴേക്ക് പതിക്കുന്ന കാഴ്ചയുടെ ഭംഗി വാക്കുകൾകൊണ്ട് വിവരിക്കാനാകില്ല. 500 മീറ്റർ അധികം ദൂരത്തിൽ മൂന്നു തട്ടുകളായി പതഞ്ഞൊഴുകയുന്ന വെള്ളച്ചാട്ടം ഒരു ട്രക്കിംഗ് അനുഭവം കൂടിയാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ ഒറ്റയടി പാതയിലൂടെ നടന്നു വേണം ഇവിടെ എത്താൻ.
ഇതിനോട് ചേർന്ന അച്ചനൊളിച്ച പാറയും സന്ദർശകരുടെ മനം കവരും എന്നതിൽ യാതൊരു സംശയവും ഇല്ല. യാത്രാ സൗകര്യവും സന്ദർശകരുടെ സുരക്ഷയുമാണ് ഇവിടെ നേരിടുന്ന വലിയ വെല്ലുവിളി പ്രദേശവാസികളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇവിടെ സുരക്ഷിതമായി എത്തിച്ചേരാൻ കഴിയുകയുള്ളൂ . ഇരിട്ടിയിൽ നിന്നും അങ്ങാടിക്കടവ് - വാണിയപ്പാറ - രണ്ടാംകടവ് വഴിവേണം കളിത്തട്ടുംപാറയിൽ എത്താൻ.
മുന്നറിയിപ്പുകൾ അവഗണിക്കരുത്
മലയോരത്തെ വെള്ളച്ചാട്ടകേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ വിനോദസഞ്ചാര വകുപ്പും തദ്ദേശസ്ഥാപനങ്ങളും വനംവകുപ്പും പോലീസും സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കണം. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടങ്ങളിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ലഭ്യമാണ്.
പാറക്കെട്ടുകളിൽ വഴുക്കൽ ഉള്ളതിനാൽ അതീവ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ. കനത്ത മഴയുള്ളപ്പോൾ വെള്ളച്ചാട്ടം സന്ദർശിക്കാൻ പാടില്ലെന്നാണു നിർദേശം. അതിശക്തമായ ജലപ്രവാഹവും വഴുക്കലുള്ള പാറകളുമാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. അതിനാൽ, ജാഗ്രതയോടെ വേണം ഇത്തരം വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാൻ. പ്രദേശവാസികളുടെ നിർദേശങ്ങളും അവഗണിക്കരുത്.