തെരുവുനായ ആക്രമണം; കോർപറേഷൻ യോഗത്തിൽ ബഹളവും സംഘർഷവും
1568454
Thursday, June 19, 2025 12:59 AM IST
കണ്ണൂര്‍: നഗരത്തിലെ തെരുവുനായ ആക്രമണത്തെ ചൊല്ലി കോർപറേഷൻ യോഗത്തിൽ പ്രതിപക്ഷ ബഹളം വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു.മേയര്‍ മുസ്ലിഹ് മഠത്തില്‍ കൗണ്‍സില്‍ യോഗ ഹാളിലെത്തി ഉടൻ എൽഡിഎഫ് കൗണ്‍സിലര്‍മാര്‍ തെരുവ്നായ ഭീതിയില്‍ ജനം വലയുന്നു, കോര്‍പറേഷന്റെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ഇതിനിടെ മേയറുടെ ഡയസിനടുത്തെത്തിയ സിപിഎം കൗൺസിലർ മേയർ സംസാരിക്കാൻ തുടങ്ങുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങി. ഇതോടെ ഭരണപക്ഷകൗൺസിലർമാരും ഡയസിനടുത്തേക്ക് എത്തി പ്രതിപക്ഷത്തെ തടയാൻ ശ്രമിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റമാരംഭിക്കുകയായിരുന്നു.
ബഹളത്തിനിടെ മേയർ മുസ്ലിഹ് മഠത്തിൽ അജണ്ടകൾ വായിച്ചു തീർത്ത് കൗൺസിൽ യോഗം പൂർത്തിയായതായി പ്രഖ്യാപിച്ച് ഡയസിൽ നിന്നും ഇറങ്ങിപ്പോയി. ഇതിനിടെ പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുന്നെന്ന് പ്രഖ്യാപിച്ച് വാക്ക് ഔട്ട് നടത്തി. എന്‍ സുകന്യ, ടി രവീന്ദ്രന്, എന്‍ ഉഷ, പി പ്രദീപന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യോഗ നടപടികള്‍ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.
തെരുവ് നായ ആക്രണമണത്തെ ചൊല്ലി കോര്പറേഷന് പുറത്തും എല്‍ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ കൗണ്‍സില്‍ ഹാളിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. ഹാളിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസുകാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കൗണ്‍സിലര്‍മാരും സി.പി.എം പ്രവര്‍ത്തകരും പ്രതിഷേധവുമായി പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
പ്രതിപക്ഷത്തിന്റേത്
തെരഞ്ഞെടുപ്പ് സ്റ്റണ്ട്:
മേയർ മുസ്ലിഹ് മഠത്തിൽ
കണ്ണൂര്‍: പ്രതിപക്ഷ അംഗങ്ങൾ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍. തദ്ദേശ സ്ഥാപനമെന്ന നിലയില്‍ കോര്പറേഷന് തെരുവുനായ ശല്യം പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യാനാകുമെന്ന് പ്രതിപക്ഷത്തിനും നല്ലതുപോലെ അറിയാവുന്നതാണ്. എന്നാൽ ഇത് മറച്ച് വച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രതിഷേധമാണ് നടത്തുന്നതെന്ന് മേയർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ജില്ലയിൽ എൽഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലും തെരുവ്നായ ശല്യമുണ്ട്. തെരുവ് നായ ശല്യത്തിനെതിരെ ശക്തമായ നടപടി കോര്‍പ്റേഷന്‍ സ്വീകരിച്ച് വരുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി അഞ്ചു നായകളെ പിടികൂടി. നായപിടിത്തം നടത്തുന്പോൾ മൃഗസ്നേഹികൾ പ്രതിഷേധവുമായി വരുന്ന അവസ്ഥയുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് അടിയന്തര കൗണ്‍സില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ വി.കെ ശ്രീലത, ഷാഹിന മൊയ്തീന്, പി.ഷമീമ, അംഗങ്ങളായ ടി.ഒ. മോഹനന്, കെ.പി. അബ്ദുല്‍ റസാഖ് എന്നിവരും പങ്കെടുത്തു.
കോർപറേഷൻ നടപടി
സ്വീകരിക്കുന്നില്ല:
എൻ. സുകന്യ
കണ്ണൂര്‍: നഗരത്തിലേക്ക് വരാൻ ആളുകൾ ഭയക്കുകയാണെന്നും തെരുവുനായകളെ നിയന്ത്രിക്കാൻ കോർപറേഷൻ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്നും എൽഡിഎഫ് കോർപറേഷൻ പ്രതിപക്ഷ നേതാവ് എൻ. സുകന്യ. എബിസി കേന്ദ്രമെന്ന ആവശ്യം കോര്പറേഷന് പരിഗണിക്കുന്നില്ലന്നും അവര്‍ പറഞ്ഞു. കോര്പറേഷന് പരിധിയില്‍ എബിസി കേന്ദ്രം തുടങ്ങാന്‍ പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ല. തെരുവുനായകളെ പിടികൂടുക മാത്രമല്ല അവയെ പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടര്‍ കൂടി ഒരുക്കണം. ഇപ്പോഴുള്ള രണ്ട് കൂടുകള്‍ അപര്യാപ്തമാണ്. കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാന്‍ കോര്പറേഷന് തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.