ക്ഷീരകർഷകർ വ്യത്യസ്ത മേഖലകൾ പരീക്ഷിക്കാൻ തയാറാകണം: വി. ശിവദാസൻ എംപി
1568458
Thursday, June 19, 2025 12:59 AM IST
കണ്ണൂർ: ഭക്ഷ്യ സംസ്കാരത്തിൽ വന്ന മാറ്റങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ക്ഷീരകർഷകർ ഉപോത്പന്നങ്ങളുടെ വിപണനം ഉൾപ്പെടെയുള്ള വ്യത്യസ്ത മേഖലകൾ പരീക്ഷിക്കാൻ തയാറാകണമെന്നും ഇതിലൂടെ കർഷകരുടെ സാമൂഹ്യ അന്തസ് ഉയരുമെന്നും ഡോ.വി. ശിവദാസൻ എംപി.
വനിതാ കമ്മീഷൻ സംഘടിപ്പിച്ച വനിതാ ക്ഷീര കർഷകരുടെ പബ്ലിക് ഹിയറിംഗ് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു.
ക്ഷീര കർഷകർക്ക് സമൂഹത്തിൽ അന്തസോടെ തൊഴിലെടുക്കുന്നതിന് ആവശ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാൻ വനിതാ കമ്മീഷൻ ഇടപെടണമെന്ന് വനിതാ ക്ഷീരകർഷകർ ആവശ്യപ്പെട്ടു. ചാണകവും തൊഴുത്തും കാണുന്നത് പോലും ദുസഹമാണെന്ന രീതിയിലാണ് സമൂഹത്തിൽ ചില ആളുകൾ പെരുമാറുന്നത്.
ക്ഷീരകർഷകരെ അവജ്ഞയോടെയാണ് ഇവർ കാണുന്നത്. ഇത്തരം മാനസികാവസ്ഥ ഇല്ലാതാ ക്കുന്നതിന് വനിതാ കമ്മീഷൻ പോലുള്ള സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.
മൃഗ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കാനും കന്നുകാലികൾക്ക് ചികിത്സ നൽകുന്ന തിന് പണം ചോദിച്ചു വാങ്ങുന്ന ഡോക്ടർമാർക്കെതിരേ നടപടി സ്വീകരിക്കാനും സർക്കാരിനോട് ശിപാർശ ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടു. 60 വയസ് കഴിഞ്ഞ ക്ഷീരകർഷകർക്ക് ക്ഷേമനിധി പെൻഷൻ കുറഞ്ഞത് 1000 രൂപയെങ്കിലും അനുവദിക്കുക, ബിപിഎൽ-എപിഎൽ മാനദണ്ഡങ്ങൾ നോക്കാതെ ക്ഷീരകർഷകർക്ക് ആനുകൂല്യങ്ങൾ അനുവദിക്കുക, കന്നുകാലികൾ ചത്തുപോയാൽ ഇൻഷ്വറൻസ് തുക ലഭ്യമാക്കുന്നതിന് നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും കർഷകർ ഉന്നയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ..രത്നകുമാരി മുഖ്യാതിഥിയായിരുന്നു. ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലാവണ്യ, തളിപ്പറമ്പ് ഡയറി എക്സ്റ്റൻഷൻ ഓഫീസർ ബീന, ക്ഷീരവികസന വകുപ്പ് എക്സ്റ്റൻഷൻ ഓഫീസർ ബോബി, വനിതാ കമ്മീഷൻ പ്രോജക്ട് ഓഫീസർ എൻ. ദിവ്യ എന്നിവർ പ്രസംഗിച്ചു.