കൊട്ടിയൂരിൽ ഭക്തിനിറവിൽ ഇളനീർവയ്പ്; ഇന്ന് ഇളനീരാട്ടം
1568214
Wednesday, June 18, 2025 1:54 AM IST
കൊട്ടിയൂര്‍: കൊട്ടിയൂർ പെരുമാളുടെ തിരുനടയില്‍ പാരമ്പര്യ അവകാശികളായ തണ്ടയാന്മാര് ഇളനീര് വയ്പു നടത്തി. ഇന്നാണ് ഇളനീരാട്ടം. ഇന്നലെ രാത്രി അക്കരെ കൊട്ടിയൂരില്‍ സമര്‍പ്പിച്ച ഇളനീരുകള്‍ ഇന്നു രാവിലെ മുതല്‍ കാര്യത്ത് കൈക്കോളനും സംഘവും ചേര്‍ന്നു മുഖം ചെത്തി മണിത്തറയില്‍ കൂട്ടും.
അഷ്ടമി ആരാധനാ ദിനമായ ഇന്ന് ഉച്ചശീവേലിക്കു ശേഷം വാളറയ്ക്കു മുന്നില്‍ നടത്തുന്ന പുജയ്ക്ക് പന്തീരടി കാമ്പ്രം സ്ഥാനികനാണു കാര്‍മികത്വം വഹിക്കുക.
തെയ്യംപാടിയുടെ വീണ വായനയ്ക്കൊപ്പമാണ് പൂജ. കര്‍മങ്ങള്‍ക്കു പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമായിരിക്കും സാക്ഷ്യം വഹിക്കുക. പൂജാ സമയത്ത് പ്രദക്ഷിണ വഴിയായ തിരുവഞ്ചിറയില്‍ ആരും ഇറങ്ങാന്‍ പാടില്ല. രാത്രിയിലാണ് ഇളനീരാട്ടം. ഇന്നലെ രാത്രി പന്തീരടി പൂജ പൂര്‍ത്തീകരിച്ച ശേഷം ഇളനീര്വയ്പ് ചടങ്ങുകള്‍ നടത്തി. വീരഭദ്ര വേഷം ധരിച്ച അഞ്ഞൂറ്റാന്‍ തിരുവഞ്ചിറയുടെ കിഴക്കെനടയില്‍ ഒറ്റക്കാലില്‍നിന്ന് ഭക്തരെ അനുഗ്ര ഹിച്ചു.
വ്രതമെടുത്ത് കഞ്ഞിപ്പുരകളില്‍ താമസിച്ചുവന്ന വ്രതക്കാര്‍ ഇന്നലെ സന്ധ്യവരെ കൊട്ടിയൂരി ലേക്ക് ഇളനീരുകള്‍ എഴുന്നള്ളിച്ചെത്തി. മന്ദംചേരിയിലെ ബാവലി പുഴയില്‍ മുക്കിച്ചെന നടത്തിയ ശേഷം ഇളനീര് വയ്പിനു മുഹൂര്‍ത്തം കാത്തിരുന്നു. ഇളനീര് വയ്പിനുള്ള രാശി വിളിച്ചതോടെ ഇവര്‍ ഓരോ സംഘമായി ബാവലി പുഴയിലിറങ്ങി കാവടക്കം മുങ്ങി നിവര്‍ന്നാണ് ഇളനീര്വയ്പിന് അക്കരെ പ്രവേശിച്ചത്. തട്ടും പോളയും വച്ച സ്ഥാനത്തു മൂന്നു വലംവച്ച് കാവ് സമര്‍പ്പിച്ചു. തുടര്‍ന്ന് ഭണ്ഡാരം പെരുക്കിയശേഷം വീരഭദ്രനെ വണങ്ങി സംഘം മടങ്ങി.