കണിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണിയിലായ വീടിന് പകരം കരാർ കന്പനി പുതിയത് നിർമിച്ചുനല്കും
1568218
Wednesday, June 18, 2025 1:54 AM IST
തളിപ്പറമ്പ്: രൂക്ഷമായ മണ്ണിടിച്ചിൽ കാരണം തുടർന്ന് തകർന്നു വീഴാറായ തളിപ്പറമ്പ് കണികുന്നിലെ വള്ളിയോട്ട് ശ്രീധരനും കുടുംബത്തിനും ദേശീയപാത നിർമാണ കരറുകാരായ മേഘ കൺസ്ട്രക് ഷൻസ് പുതിയ വീടുവച്ച് നൽകും.
നിലവിൽ ശ്രീധരന്റെ വീടിരുന്ന സ്ഥലത്ത് തന്നെ ബലപ്പെടുത്തി മണ്ണിട്ടുയർത്തിയാണ് വീട് നിർമിക്കുക. ശ്രീധരനുണ്ടായിരുന്ന പതിനഞ്ചിൽ അഞ്ചുസെന്റ് ദേശീയപാത ബൈപാസിനായി ഏറ്റെടുത്തിരുന്നു. ബാക്കിയുള്ള പത്ത് സെന്റ് സ്ഥലമാണ് ഇപ്പോൾ ഇടിഞ്ഞുവീണ് തീരാറായത്. ഈ സ്ഥലത്തോട് ചേർന്ന് കോൺക്രീറ്റ് മതിൽ നിർമിക്കും.
ബൈപാസിന്റെ ഇരുവശത്തും കോൺക്രീറ്റ് ചുമർ നിർമിച്ച് ബലപ്പെടുത്തി മണ്ണിട്ട് നികത്തുന്നതോടെ പ്രശ്നം അവസാനിക്കുമെന്നും കമ്പനി ഉറപ്പുപറയുന്നു. വീട് നിർമിക്കാൻ ശ്രീധരന് മറ്റൊരു സ്ഥലമില്ലാത്തതിനാൽ ഇവിടെ തന്നെ മണ്ണിട്ടുയർത്തിയ സ്ഥലത്ത് വീട് നിർമിക്കാമെന്നാണ് മേഘ കമ്പനി നൽകിയ വാഗ്ദാനം. അതോടൊപ്പം ഉപജീവനമാർഗമായി പട്ടുവം റോഡിന് അഭിമുഖമായി വലിയ കടമുറിയും നിർമിച്ചു നൽകും.
നിലിലുള്ള വീടിന്റെ വിസ്തീർണം എത്രയാണോ അതിനേക്കാൾ പത്ത് ശതമാനം കൂടുതൽ തറവിസ്തീർണമുള്ള വീടാകും നിർമിച്ചു നൽകുകയെന്ന് മേഘയുടെ പ്രതിനിധി അബ്ദുൽ നിസാർ പറഞ്ഞു. മഴക്കാലം കഴിഞ്ഞാലുടൻ വീടിന്റെ പണി തുടങ്ങും. വീടും കടയും നൽകാമെന്ന് കമ്പനി ഉറപ്പു പറഞ്ഞതായും നിർമാണ കരാർ പിന്നീട് തയാറാക്കുമെന്നും ശ്രീധരന്റെ മകൻ പ്രമോദ് പറഞ്ഞു.