ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയ സംഭവം: കൂടുതൽ പേർ പ്രതികളായേക്കും
1568741
Friday, June 20, 2025 1:13 AM IST
പിണറായി: കായലോട് പറമ്പായിയില്‍ ആൾക്കൂട്ട വിചാരണയിൽ യുവതി ജീവനൊടുക്കിയെന്ന കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് പോലീസ്. കായലോട്- പറമ്പായിയിലെ റസീന മന്‍സിലില്‍ റസീന (40)യെ ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റു ചെയ്തിരുന്നു. യുവതിയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാന ത്തിൽ പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍(34), കൂടത്താന്‍ കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികളെ തലശേരി കോടതി റിമാൻഡ് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ യുവതി ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. അതിനുശേഷം യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച പ്രതികള്‍ മയ്യില്‍ സ്വദേശിയായ ആണ്‍സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു.
അഞ്ച് മണിക്കൂറോളം യുവാവിനെ കൂറ്റവിചാരണ നടത്തിയ സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് 8.30ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ റസീനയെയും കുടുംബത്തെയും അപമാനിക്കുന്ന രൂപത്തിൽ പ്രചാരണമുണ്ടായതിൽ മനംനൊന്താണ് റസീന ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
യുവാവിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ ഫോണും വിട്ടുനല്‍കാന്‍ സംഘം തയാറായില്ല. അറസ്റ്റിലായ പ്രതികളില്‍ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. അജീഷ് കുമാര്‍ പറഞ്ഞു. സബ് ഇന്‍സ്പെക്ടര്‍ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.