തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കണം,നിയമങ്ങളിൽ മാറ്റം അനിവാര്യം: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ
1568740
Friday, June 20, 2025 1:13 AM IST
കണ്ണൂർ: സംസ്ഥാനത്ത് വർഷങ്ങളായി അനിമൽ ബർത്ത് കൺട്രോൾ പദ്ധതി തുടർച്ചയായി നടന്നിട്ടും തെരുവ് നായ്ക്കളുടെ എണ്ണവും തെരുവുനായ്ക്കളുടെ ആക്രമണവും റാബീസ് കേസുകളും വർധിച്ചു വരുന്നതിനാൽ എബിസി മാത്രമല്ല ഏക പോംവഴിയെന്നും നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും അല്ലാത്തപക്ഷം പേവിഷബാധ കേസുകൾ വർധിക്കുമെന്നും വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ.
തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർധിക്കുന്നത് തടയുന്നതിനും സംതുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് എബിസി ഉപകാരപ്പെടുക. തെരുവ് നായ്ക്കളെ റാബീസ് സംശയിക്കുന്ന നായ കടിച്ചാൽ ആ കൂട്ടത്തെ മുഴുവനായി ഷെൽട്ടർ ചെയ്ത് ഗൈഡ്ലൈൻ പ്രകാരമുള്ള 0,3,7,14,28 ദിവസങ്ങളിലെ കുത്തിവയ്പുകൾ നൽകി 120 ദിവസത്തെ നിരീക്ഷണത്തിന് ശേഷം തുറന്ന് വിടാനുള്ള നടപടികൾ സ്വീകരിക്കണം.
അല്ലെങ്കിൽ പേ നായ്ക്കളുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാകും. ഇത് സാധ്യമാകുന്നില്ലെങ്കിൽ അക്രമകാരിക ളെയും റാബീസ് സംശയിക്കുന്നവയെയും ദയാവധത്തിന് വിധേയമാക്കാൻ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.